
സ്വന്തം ലേഖകൻ
കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് രണ്ടു നാണയത്തുട്ടുകളോടൊപ്പം അജ്ഞാതൻ വച്ചിട്ടുപോയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽനിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ്, ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയല്‍ കോളജ് ഓഫ് ഫാര്‍മസിയിലെ അദ്ധ്യാപകനായ അരുണ്‍ലാലിന്റെ വാഹനത്തില്‍ നിന്നാണ് അജ്ഞാന് പെട്രോള്‍ എടുത്തത്. പമ്പിൽ എത്തുന്നതിന് വേണ്ടിയാണ് പെട്രോൾ എടുത്തതെന്ന് കത്തിൽ അജ്ഞാതൻ പറയുന്നു.
കോഴിക്കോട് ബൈപ്പാസ് റോഡരികില്‍ തൊണ്ടയാട് പാലത്തിന് താഴെയായിരുന്നു അരുൺലാൽ വാഹനം പാർക്ക് ചെയ്തിരുന്നത്. ബൈക്ക് എടുത്ത് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം അറിഞ്ഞത്. മഴക്കോട്ടിന്റെ കവറില്‍ നിന്ന് നാണയ തുട്ടുകള്‍ താഴെ വീണതോടെയാണ് കത്ത് ശ്രദ്ധയിൽപെട്ടത്.
‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങള്‍ 10 രൂപ ഇതില്‍ വച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല. അതുകൊണ്ടാണ്’, എന്നായിരുന്നു അജ്ഞാതൻ കത്തിൽ കുറിച്ചിരുന്നത്.
മാപ്പ് അപേക്ഷയ്ക്കൊപ്പം രണ്ട് അഞ്ച് രൂപയുടെ നാണയങ്ങളും ബൈക്കിലെ റെയിന്‍കോട്ടിനുള്ളില്‍ വെച്ചിരുന്നു. കത്തും നാണയത്തുട്ടുകളും അരുണ്‍ലാല്‍ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. ‘കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന്’ എന്നാണ് അരുൺ കത്ത് പങ്കുവെച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.