
മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി. വീട്ടുമുറ്റത്തെ കിണറ്റിന് സമീപം പേപ്പര്‍ ബോക്‌സ് ഇരിക്കുന്നത് കണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണം പോയ സ്വര്‍ണവും പണവും അതിനുള്ളിലായി കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍ പൊലീസിന് വിവരം അറിയിക്കുകയായിരുന്നു. കള്ളൻ തന്നെ മോഷണമുതല്‍ തിരികെയിട്ടെന്നാണ് കരുതുന്നത്. മാര്‍ച്ച് 31നായിരുന്നു തരൂര്‍ പഴമ്പാലക്കോട് ചേരിക്കല്‍ പാനത്ത് വീട്ടില്‍ പികെ ജോയിയുടെ വീട്ടില്‍ മോഷണം നടന്നത്. പളളിയില്‍പോയ ഭാര്യ ജിജിയെ കൂട്ടികൊണ്ടുവരാന്‍ ജോയി വീട് പൂട്ടിപ്പോയപ്പോഴായിരുന്നു സംഭവം.
വീട്ടുകാരുടെ പോക്കുവരവുകള്‍ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തിരികെകിട്ടിയ വസ്തുക്കളടങ്ങിയ ബോക്‌സ് വീട്ടുകാര്‍ തുറന്നു പരിശോധിച്ചതിനാല്‍ വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും പ്രത്യേക സൂചനയൊന്നും ലഭിച്ചില്ല. സ്വര്‍ണവും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും. കേസ് അവസാനിപ്പിക്കുന്ന പ്രകാരമാകും ഉടമസ്ഥര്‍ക്ക് സ്വര്‍ണം തിരികെ ലഭിക്കുക.


