play-sharp-fill
നിധി നൽകാമെന്ന് പറഞ്ഞു പറ്റിച്ചു 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി റിമാൻഡിൽ

നിധി നൽകാമെന്ന് പറഞ്ഞു പറ്റിച്ചു 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി റിമാൻഡിൽ

തൃശ്ശൂർ : നിധി നല്‍കാമെന്ന പറഞ്ഞ് വിളിച്ചുവരുത്തി കോഴിക്കോട് സ്വദേശികളില്‍നിന്നും പണം തട്ടിയ കേസില്‍ നാലാമനും റിമാന്റില്‍.

അസം സ്വദേശി അബ്ദുള്‍ കലാമാണ് അറസ്റ്റിലായത്. തട്ടിപ്പ് നടത്തിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തില്‍വച്ച്‌ ട്രെയിനിടിച്ച്‌ അബ്ദുള്‍ കലാമിന് പരിക്കേറ്റിരുന്നു. പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചാലക്കുടി പൊലീസ് പെരുമ്ബാവൂരിലെത്തിയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മുഹമ്മദ് സിറാജുല്‍ ഇസ്ലാം, ഗുല്‍ജാര്‍ ഹുസൈന്‍, മുഹമ്മദ് മുസമില്‍ ഹഖ് എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. കോഴിക്കോട് നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരില്‍നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്.


പണം തട്ടിപ്പറിച്ച്‌ റെയില്‍ പാളത്തിലൂടെ ഓടി രക്ഷപ്പെടുന്നതിനിടിയില്‍ നാല് പേരും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതിനിടയില്‍ വണ്ടിയിടിച്ച്‌ അബ്ദുല്‍ കലാമിന് പരിക്കേറ്റു. നാല് പേര്‍ പുഴയില്‍ ചാടിയെന്നും ഒരാളെ തട്ടിയതായും ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ട്രെയിന്‍ വരുന്നത് കണ്ട് പേടിച്ച്‌ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതാണെന്നായിരുന്നു ആദ്യം കരുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്കായി സ്‌കൂബാ സംഘം പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലത്തില്‍നിന്ന് ചാടിയവര്‍ രക്ഷപ്പെട്ട് ഓട്ടോയില്‍ കയറി പോയതായി പൊലീസിന് പിന്നീട് വിവരം ലഭിച്ചിരുന്നു. പരിക്കേറ്റ് ട്രാക്കിനരികില്‍ കിടന്ന അബ്ദുല്‍ കലാമിനെ മൂന്ന് പേരും ചേര്‍ന്ന് പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

നാദാപുരത്തു മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററായിരുന്നു ഒന്നാം പ്രതി സിറാജുല്‍ ഇസ്ലാം. തൃശൂരിലുള്ള തന്റെ സുഹൃത്തിന് കെട്ടിടം പൊളിക്കുന്നതിനിടയില്‍ നിധി ലഭിച്ചെന്നും ഏഴ് ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം ലഭിക്കുമെന്നും ഇവരെ സിറാജുല്‍ ഇസ്ലാം വിശ്വസിപ്പിച്ചു.

അങ്ങനെ സിറാജുല്‍ ഇസ്ലാമും നാദാപുരം സ്വദേശികളും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശൂരിലെത്തി. ശേഷം ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി. മുന്‍കൂറായി നാലുലക്ഷം കൈമാറി. എന്നാല്‍, ലഭിച്ച ലോഹം അവിടെവച്ചുതന്നെ പരാതിക്കാര്‍ മുറിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശികള്‍ പണവുമായി ട്രാക്കിലൂടെ ഓടി. പ്ലാറ്റ്‌ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്നാണ് രാജേഷ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിച്ചത്.