ബംഗാള്‍ ഉള്‍ക്കടലിൽ അതിതീവ്ര ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് രണ്ട് ദിവസം മഴ കനത്തേക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ….

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി മാറിക്കഴിഞ്ഞതോടെ കേരളത്തിലടക്കം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.

അതിതീവ്ര ന്യുനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കന്‍ തമിഴ്‌നാട് – പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിലും രണ്ട് നാള്‍ മഴ ശക്തമായേക്കും.

ഡിസംബര്‍ 10,11 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് നാള്‍ കേരളത്തിലെ വിവിധ ജില്ലകളിലെ യെല്ലോ അലര്‍ട്ട് ഇപ്രകാരം

10-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
11-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.