
സംസ്ഥാനത്ത് കനത്ത മഴ; കോട്ടയം ഉൾപ്പെടെ പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട്; ദേശീയ പാതയില്‍ തടസ്സപ്പെട്ട വാഹനഗതാഗതം പുനസ്ഥാപിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി മഴ തുടരുന്നു.
ഇന്ന് 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ദേശീയ പാതയില്‍ പൂര്‍ണമായും തടസ്സപ്പെട്ട വാഹനഗതാഗതം പുനസ്ഥാപിച്ചു. തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയില്‍ ചുള്ളിമാനൂര്‍ – വഞ്ചുവത്ത് ആണ് രാവിലെ നാല് മണിയോടെ മണ്ണ് തിട്ട ഇടിഞ്ഞ് റോഡില്‍ വീണത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നെടുമങ്ങാട് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തുണ്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെ 9 ജില്ലകളില്‍ നാളെയും യെല്ലോ അലേര്‍ട്ട് ആണ്.
തെക്കു കിഴക്കന്‍ അറബിക്കടലിലെ കേരള തീരത്തെ ചക്രവാതച്ചുഴി, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ഉള്ള ന്യൂനമര്‍ദ പാത്തി, തെക്കു പടിഞ്ഞാറന്‍ അറബിക്കടലിലെ മറ്റൊരു ചക്രവാതച്ചുഴി എന്നിവയാണ് ഇപ്പോഴത്തെ വ്യാപക മഴയ്ക്കു കാരണം. വ്യാഴാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ മഴ ഇനിയും ശക്തമാകും.