
കൊല്ലം: നവകേരള സദസ്സിലൂടെ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം അണികളെയും അനുഭാവികളെയും ബോധിപ്പിക്കാനായതായി എല്‍.ഡി.എഫ്. വിലയിരുത്തല്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമിടയിലെ അമര്‍ഷം തണുപ്പിക്കാനായതാണ് പ്രധാന നേട്ടമായി കണക്കാക്കുന്നത്. ഡി.എ. ശമ്ബളപരിഷ്കരണ കുടിശ്ശികകള്‍ നല്‍കാത്തതിനാല്‍ സി.പി.എം. സര്‍വീസ് സംഘടനയായ എൻ.ജി.ഒ. യൂണിയൻ അംഗങ്ങള്‍പോലും വിമര്‍ശനമുന്നയിച്ചിരുന്നു.
പങ്കാളിത്ത പെൻഷനിലേക്ക് തിരിച്ചു പോകണമെന്നും തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട്, സി.പി.ഐ. സംഘടനയായ ജോയിന്റ് കൗണ്‍സില്‍ വലിയ സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഓഫീസുകള്‍ കേന്ദ്രീകരിച്ചുംമറ്റും നടത്തിയ പ്രചാരണ, വിളംബര പരിപാടികളിലൂടെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര നിലപാടാണെന്നും തടഞ്ഞുവച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തിരികെ നല്‍കുമെന്നുമുള്ള സന്ദേശമാണ് എൻ.ജി.ഒ. യൂണിയന് നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് യൂണിയൻ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും ബോധ്യമായെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. സര്‍ക്കാരിനെതിരേ കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കാല്‍നടജാഥ നടത്തിയതിനു പിന്നാലെ ജോയിന്റ് കൗണ്‍സില്‍ നവകേരള സദസ്സിലെ പരാതി കൗണ്ടറുകളും ഹെല്‍പ്പ് ഡെസ്കുകളും സജ്ജീകരിക്കാൻ പൂര്‍ണമായി സഹകരിച്ചിരുന്നു.



