സ്വന്തം ലേഖിക
തിരുവനന്തപുരം: അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ജനപ്രിയ ചിത്രമായി മാറി. ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു.
നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്‌കാര പ്രഖ്യാപനമാണിത്. ഇത്തവണ 30 സിനിമകളായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്സണ്‍. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍.
അവാര്‍ഡിനായി സമര്‍പ്പിച്ച എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്കരിച്ചിരുന്നതിനെ തുടര്‍ന്ന് വരുന്ന ആദ്യത്തെ അവാര്‍ഡ് നിര്‍ണയമാണിത്. പ്രാഥമിക ജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണുള്ളത്.
എഡിറ്റര്‍ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകന്‍ ഇ.പി. രാജഗോപാലന്‍, ഛായാഗ്രാഹകന്‍ ഷെഹ്‍നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധി നിര്‍ണയ സമിതിയിലെ അംഗങ്ങള്‍.
ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിതാര, സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍. ശശിധരന്‍ എന്നിവര്‍ അന്തിമജൂറിയിലെ അംഗങ്ങളാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഇരുസമിതികളുടെയും മെമ്ബര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
നിരൂപകന്‍ ഡോ. പി.കെ. രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. ചലച്ചിത്ര നിരൂപകരായ ഡോ. മുരളീധരന്‍ തറയില്‍, ഡോ. ബിന്ദുമേനോന്‍, സി. അജോയ് (മെമ്ബര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍. നാലു കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 80 ചിത്രങ്ങളാണ് 2020ലെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിനായി മത്സരിച്ചത്. സെപ്റ്റംബര്‍ 28 മുതലാണ് ജൂറി സ്ക്രീനിംഗ് ആരംഭിച്ചത്.