
ഇടുക്കി: ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഇന്ന് സർവേ വകുപ്പ് ഡിജിറ്റൽ സർവേ തുടങ്ങും. മഞ്ജുമല, പീരുമേട് എന്നീ വില്ലേജുകളിലാണ് സർവേ നടക്കുക. മേഖലയിലെ സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തും.
ജില്ലാ കളക്ടർ നിയോഗിച്ച 15അംഗ സംഘം രേഖകളുടെ പരിശോധനയും തുടങ്ങും. കയ്യേറ്റ ഭൂമിയെന്ന് കണ്ടെത്തിയ മഞ്ജുമല വില്ലേജിലെ സർവേ നമ്പർ 441ലെയും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലെയും രേഖകൾ വിശദമായി പരിശോധിക്കും.
മേഖലയിൽ പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പ് പരിശോധിക്കും. പരുന്തുംപാറയിൽ തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് കയ്യേറി നിർമിച്ച കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ചു മാറ്റിയിരുന്നു. പരുന്തുംപാറയിലെ അന്വേഷണത്തിന്‍റെ പുരോഗതി എല്ലാദിവസവും ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുന്തുംപാറയിലെ ഭൂമിയുമായി ബന്ധപ്പെട്ട അന്വേഷണം ഒരാഴ്ചയ്ക്കകം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി കെ രാജൻ നിർദേശം നൽകിയിട്ടുണ്ട്.