
ശ്രീനിവാസന്‍ കൊലക്കേസില്‍ എന്‍ഐഎ സംഘം മേലാമുറിയില്‍; തെളിവെടുപ്പ് നടത്തി; പുതുപ്പള്ളിത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലും പരിശോധന നടത്തി
സ്വന്തം ലേഖിക
പാലക്കാട്: ആര്‍എസ്‌എസ് നേതാവ് എ ശ്രീനിവാസന്‍ കൊലക്കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി.
പാലക്കാട് മേലാമുറിയിലെത്തിയസംഘം കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. മൂന്ന് തവണയായി പാലക്കാട് എത്തി പ്രാഥമിക വിവരശേഖരണം നടത്തിയ എന്‍ഐഎ സംഘം ആദ്യമായാണ് മേലാമുറിയിലെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകം നടന്ന കടമുറി പരിശോധിച്ചു. പുതുപ്പള്ളിത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലും സംഘമെത്തി.
ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസില്‍ നിന്നും എന്‍ഐഎ സംഘം കേസ് ഫയലുകള്‍ കൈപ്പറ്റിയിരുന്നു. മുൻപ് എന്‍ഐഎ ഉദ്യോഗസ്ഥര്‍, പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി എ റൗഫുമായി ശ്രീനിവാസന്‍ കൊലക്കേസ് ഗൂഢാലോചന നടന്ന ജില്ലാ ആശുപത്രി പരിസരത്ത് തെളിവെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റില്‍ നിന്നാണ് ശ്രീനിവാസനെ വെട്ടിക്കൊല്ലാന്‍ തീരുമാനിച്ചത്. ഇക്കാരണത്താല്‍, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കാരണമായ സംഭവങ്ങളുടെ കൂട്ടത്തില്‍ ശ്രീനിവാസന്‍ കൊലക്കേസും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങിയത്. കേസില്‍ ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതടക്കം എന്‍ഐഎയുടെ തുടര്‍നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കാം.