പാലക്കാട് : ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി. നാർക്കോട്ടിക്ക് ഡിവൈ.എസ്.പി അനിൽകുമാറിനാണ് ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഭീഷണി കോളെത്തിയത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി. ശവപ്പെട്ടി തയാറാക്കി വെച്ചോളാൻ ഭീഷണി മുഴക്കിയെന്നാണ് പരാതി.
ഇതിനിടെ ശ്രീനിവാസൻ വധകേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. കേസില്‍ എസ്‍ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകത്തിന് തലേദിവസവും അതേദിവസവും പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 34 ആയി. ഈ വർഷം ഏപ്രിൽ 16നായിരുന്നു മേലാമുറിയിലെ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്.