
സ്വന്തം ലേഖകൻ
കണ്ണൂർ : ലാപ്ടോപ്പ് വാങ്ങണമെന്ന ആഗ്രഹം സാധിക്കാൻ എൽ.എൽ.ബി വിദ്യാർത്ഥിനിയായ ശ്രീനിത്യ ഇറങ്ങിയത് തൊഴിലുറപ്പ് പണിക്കാണ്. പാലയാട് ക്യാംപസിലെ ഏഴാം സെമസ്റ്റർ എൽഎൽബി വിദ്യാർത്ഥിനിയായ അഴിയൂർ കല്ലാമല ശ്രീധർമത്തിൽ പികെ ശ്രീനിത്യയാണ് ലാപ്ടോപ്പ് വാങ്ങണമെന്ന ആഗ്രഹം സാധിക്കാൻ തൊഴിലുറപ്പ് പണിക്ക് അഭിമാനപൂർവ്വം ഇറങ്ങിയത്.
എല്ലാ തൊഴിലിനും മഹത്വമുണ്ട്. ആ തിരിച്ചറിവിലാണ് തൊഴിലുറപ്പിനു ചേർന്നതെന്ന് ശ്രീനിത്യ പറയുന്നു. വീട്ടിൽ പശുവിനെ വളർത്തലും പുൽകൃഷിയും ചെയ്യുന്ന അമ്മയൊക്കൊപ്പം സഹായിയായുള്ള പരിചയവും ഏത് തൊഴിലും ചെയ്യാമെന്ന മനോഭാവവത്തിലേയ്ക്ക് തന്നെ എത്തിക്കുകയായിരുന്നുവെന്നും ശ്രീനിത്യ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മല്ലാമല പ്രണവം നഗറിൽ എസ്സി, ബിപിഎൽ, ചെറുകിട, നാമമാത്ര കർഷകരുടെ മണ്ണ്-ജല സംരക്ഷണ പ്രവർത്തിയിലാണ് കഴിഞ്ഞ ദിവസം ശ്രീനിത്യ പങ്കെടുത്തത്.
നിലവിൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ലാസ് ഇല്ലാത്തതിനാൽ ഒരുപാട് സമയം വെറുതെ കിട്ടുന്നതിനാലാണ് പണിക്കിറങ്ങിയതെന്ന് ശ്രീനിത്യ പറയുന്നു. മഹാമാരിയിൽപെട്ട് സന്തോഷങ്ങളും ഒത്തുചേരലും ഇല്ലാതെ സഹപാഠികളെ കാണാനാവാതെ വീട്ടിൽ ഏകാന്തതയിൽ ഓൺലൈൻ പഠനത്തിന്റെ മടുപ്പ് മാറ്റാനും പണിക്കിറങ്ങിയപ്പോൾ പറ്റിയെന്നുമാണ് ശ്രീനിത്യയുടെ വാക്കുകൾ.
യുപിഎ സർക്കാർ ദാരിദ്രനിർമാർജനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയോടുള്ള താൽപര്യവും വീട്ടുകാരെ പ്രയാസപ്പെടുത്താതെ ചെറിയ വരുമാനം കണ്ടെത്താനും സാധിക്കും. അതിനാലാണ് തൊഴിലുറപ്പിനു ഇറങ്ങാൻ പ്രേരണയായതെന്നും ശ്രീനിത്യ പറയുന്നു. മടപ്പള്ളി കോളജിൽ ബിഎസ്സി മാത്സിനു ചേർന്ന ശേഷമാണ് ശ്രീനിത്യയ്ക്ക് എൽഎൽബിക്ക് പ്രവേശനം ലഭിച്ചത്.