
പനിച്ചു വിറച്ച് കേരളം; പകർച്ചവ്യാധികളുടെ വ്യാപനം അതിരൂക്ഷം, പകർച്ചപ്പനി ബാധിച്ചത് അരലക്ഷത്തിലേറെ പേർക്ക്, ഒരാഴ്ചക്കിടെ 66,880 പേർക്ക് പനി സ്ഥിരീകരിച്ചു, 652 പേർക്ക് ഡെങ്കിയും 77 എലിപ്പനി കേസുകളും 200 എച്ച്1എൻ1 കേസുകളും 96 പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയുടെയും മറ്റു പകർച്ചവ്യാധികളുടെയും വ്യാപനം അതിരൂക്ഷം. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ.
ശനിയാഴ്ച മാത്രം 11,050 പേരാണ് പകർച്ചപ്പനിക്ക് ചികിത്സ തേടിയത്. ഇതിൽ 159 പേർക്ക് ഡെങ്കിയും എട്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 42 എച്ച്1എൻ1 കേസുകളും 32 പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തു.
തലസ്ഥാനത്ത് എച്ച്1എൻ1, എറണാകുളത്ത് ഡെങ്കിയും പിടിമുറുക്കി. അഞ്ചുദിവസത്തിന് ശേഷം സംസ്ഥാനത്തെ പനിബാധിതരുടെ കണക്ക് ശനിയാഴ്ചയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറത്ത് ഞായറാഴ്ച മാത്രം 1749 പേരാണ് പകർച്ചപ്പനിക്ക് ചികിത്സതേടിയത്. കോഴിക്കോട് 1239 പേരും തിരുവനന്തപുരത്ത് 1163 പേരും ചികിത്സതേടി. ഇതെല്ലാം സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്.
ഡെങ്കിപ്പനി കൂടുതൽ എറണാകുളത്താണ് 86 കേസുകൾ. തിരുവനന്തപുരം 18, കൊല്ലം 16, ആലപ്പുഴ 14, തൃശൂർ 11 എന്നിങ്ങനെയാണ് ഉയർന്ന ഡെങ്കി കേസുകളുള്ള ജില്ലകൾ. 42 എച്ച്1എൻ1 രോഗികളിൽ 24പേരും തിരുവനന്തപുരത്താണ്.
ഈമാസം ഇതുവരെ അരലക്ഷത്തിലേറെ പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. ഒരാഴ്ചക്കിടെ 66,880 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. 652 പേർക്ക് ഡെങ്കിയും 77 എലിപ്പനി കേസുകളും 200 എച്ച്1എൻ1 കേസുകളും 96 പേർക്ക് മഞ്ഞപ്പിത്തവും ഇക്കാലയളവിൽ റിപ്പോർട്ടുചെയ്തു.
ഇതിനിടെ പകർച്ചപ്പനിയും പകർച്ചവ്യാധികളും പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ഇപ്പോഴും മെല്ലെപ്പോക്കാണ്. ശമ്പളം കിട്ടാത്ത എൻ.എച്ച്.എം ജീവനക്കാർ നിസ്സഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചത്. ശനിയാഴ്ച എൻ.എച്ച്.എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പുറത്തുവന്നത്.
പകർച്ചപ്പനി മൂന്നുദിവസം കടന്നാൽ സൂക്ഷിക്കണം. എല്ലാപ്പനിയും അപകടമല്ലെങ്കിലും മൂന്നുദിവസത്തിൽ കൂടുതൽ പനിയുണ്ടെങ്കിൽ ഉടൻ വിദഗ്ദ്ധ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. സ്വയം ചികിത്സ പാടില്ല.
പനിയോടുകൂടി ശ്വാസതടസ്സം, അമിത നെഞ്ചിടിപ്പ്, നെഞ്ചുവേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം ഡോക്ടറെ കാണണം.
ഡെങ്കി
കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
എലിപ്പനി
പനിയോടൊപ്പം നടുവേദന, കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞനിറം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങൾ
എച്ച്1എൻ1
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദി, വയറിളക്കം എന്നിവയാണ് എച്ച്1എൻ1 ന്റെ ലക്ഷണങ്ങള്‍