കോട്ടയം ജില്ലയുടെ കായികരംഗത്ത് ഒൻപത് വർഷത്തിനിടെയുണ്ടായത് വൻ മുന്നേറ്റം; ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാ​ഗമായി ജില്ലയിൽ ഒരുങ്ങുന്നത് ആറ് കളിക്കളങ്ങൾ; 6.97 കോടി രൂപ ചെലവഴിച്ച് കായിക സ്വപ്നങ്ങൾക്ക് കുതിപ്പു പകരാൻ ഇതിനോടകം പൂർത്തീകരിച്ചത് ആറു പദ്ധതികൾ

Spread the love

കോട്ടയം: ജില്ലയുടെ കായികരംഗത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ ഒൻപത് വർഷത്തിനിടെയുണ്ടായത് വൻ മുന്നേറ്റം. ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ, ടർഫ്, സ്വിമ്മിംഗ് പൂൾ തുടങ്ങി കായികമേഖലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്.

കായികവകുപ്പിനു കീഴിൽ നിരവധി പദ്ധതികൾ ജില്ലയിൽ പൂർത്തീകരണത്തിലേക്കു കടക്കുകയാണ്. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലൂടെ ആറ് കളിക്കളങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്. 6.97 കോടി രൂപ ചെലവഴിച്ച് ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പു പകരുന്ന ആറു പദ്ധതികൾ ഇതിനോടകം പൂർത്തീകരിച്ചുകഴിഞ്ഞു.

3.50 കോടി രൂപ ചെലവിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയം അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു. ഭരണങ്ങാനത്ത് സ്വിമ്മിംഗ് പൂൾ നിർമാണവും പൂർത്തിയായി. പാലായിലും കോട്ടയത്തും സ്പോർട്‌സ് ഫിറ്റ്നസ് സെൻ്ററുകളിൽ വ്യായാമ ഉപകരണങ്ങൾ ലഭ്യമാക്കി. കൂടാതെ പാലാ ഫിറ്റ്നസ് സെൻ്ററിൽ ഇന്റീരിയർ വർക്കും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംജി യൂണിവേഴ്‌സിറ്റിയിൽ നാച്ചുറൽ ടർഫ് നിർമാണവും പൂർത്തിയാക്കി. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വൈക്കം അക്കരപ്പാടം ഗവൺമെൻ്റ്സ്‌കൂളിലും മണിമല പഞ്ചായത്തിലുമുള്ള കളിക്കളങ്ങൾ പൂർത്തീകരണഘട്ടത്തിലാണ്. പൂഞ്ഞാർ, ചങ്ങനാശേരി, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലെ കളിക്കളങ്ങളുടെ നിർമാണം നടന്നുവരുന്നു.

കടുത്തുരുത്തിയിൽ ഉടൻ തുടങ്ങും. വൈക്കത്ത് വെള്ളൂരിലുള്ള പെരുംതട്ട് സ്റ്റേഡിയത്തിൻ്റെ നിർമാണം അന്തിമഘട്ടത്തിലാണ് കാഞ്ഞിരപ്പള്ളി കെ. നാരായണക്കുറുപ്പ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ നിർമാണം പുരോഗമിക്കുകയാണ്.

വൈക്കം ഗവൺമെൻ്റ് ബോയ്‌സ് സ്‌കൂൾ, വൈക്കം വെസ്റ്റ് വിഎച്ച്എസ്എസ് സ്കൂ‌ൾ എന്നിവിടങ്ങളിലെ കളിക്കള നിർമാണങ്ങൾ ടെൻഡർ ചെയ്തു. നവകേരള സദസിൽ വന്ന ആവശ്യത്തെത്തുടർന്നു പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മാടപ്പാട്ട്, കൂവപ്പള്ളി, ചേന്നാട് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി തുക ലഭ്യമാക്കിയിട്ടുമുണ്ട്.