
കോട്ടയം : ഹൗസ് ബോട്ടുകളും, ശിക്കാര വള്ളങ്ങളും, മോട്ടോർ ബോട്ടുകളും വാഴുന്ന കായല്‍ ടൂറിസം മേഖലയിലെ പുതിയ ‘അവതാരമായ’ സ്പീഡ് ബോട്ടുകള്‍ അപകടത്തിലേക്ക് വഴി തുറക്കുന്നു.
അനുമതിയില്ലാതെ സഞ്ചാരികളെ കയറ്റി പായുന്ന സ്പീഡ് ബോട്ടുകളിലെ യാത്ര യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ്.
സ്പീഡ് ബോട്ടുകളുടെ എണ്ണം എത്ര? ലൈസൻസുള്ളവ എത്ര? ഈ ചോദ്യങ്ങള്‍ക്കൊന്നും അധികൃതരുടെ പക്കല്‍ കൃത്യമായ ഉത്തരമില്ല. സ്വകാര്യ ബോട്ടുകള്‍ എന്ന ഗണത്തിലാണ് സ്പീഡ് ബോട്ടുകളെയും എണ്ണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്പീഡ് ബോട്ടുകള്‍ക്ക് മാത്രമാണ് വിനോദ സഞ്ചാരികളെ കയറ്റിയുള്ള സർവീസിന് അനുമതിയുള്ളതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുമ്പോഴും വേമ്പനാട്ടുകായലിലൂടെ ധാരാളം സ്പീഡ് ബോട്ടുകള്‍ ചീറിപ്പായുകയാണ്. തണ്ണീർമുക്കം ബണ്ടിനടിയിലൂടെ സ്പീഡ് ബോട്ടുകാർ നടത്തുന്ന സാഹസിക യാത്രയ്ക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.
കുട്ടികളെയടക്കം ഇരുത്തിയാണ് സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള യാത്ര. ഇത് കണ്ട് നില്‍ക്കുന്നവരിലും ഭീതിയുളവാക്കുന്നു.
സ്പീഡ് ബോട്ടിന്റെ അമിതവേഗം ശിക്കാര വള്ളങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു. കുമരകം, തണ്ണീർമുക്കം ബണ്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് സ്പീഡ് ബോട്ടുകള്‍ കൂടുതലും സർവീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം അഞ്ചരയോടെ തണ്ണീർമുക്കത്തു നിന്ന് എത്തിയ സ്പീഡ് ബോട്ടിന്റെ ഓളത്തില്‍പ്പെട്ട് സഞ്ചാരികളുമായി പോയ ശിക്കാര ബോട്ട് ആടിയുലഞ്ഞു. മുങ്ങാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. തണ്ണീർമുക്കം ഭാഗത്ത് നിന്നും എത്തുന്ന സ്പീഡ് ബോട്ടുകാർ ചീപ്പുങ്കല്‍ മുതല്‍ പക്ഷി സങ്കേതം വരെയുള്ള ബോട്ട് ചാലില്‍ ചെറു ബോട്ടുകള്‍ക്കിടയിലൂടെ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് പതിവാണ്.



