
വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു.
ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ ഒന്നും, വയനാട് ഡിസിസി മുൻ പ്രസിഡന്‍റ് എൻ ഡി അപ്പച്ചൻ രണ്ടും, കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ മൂന്നും പ്രതികളാണ്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം തലവൻ ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്‌ദുള്‍ ഷെരീഫ് കുറ്റപത്രം സമർപ്പിച്ചത്.
നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകള്‍, വിജയനുമായി നേതാക്കള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഓഡിയോ ക്ലിപ്പിങ്ങുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍, വിജയന്റെ ഡയറിയിലെ വിശദാംശങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നര കോടിയോളംരൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കേസില്‍ അറസ്‌റ്റിലായ മൂന്ന് പ്രതികളും ജാമ്യത്തിലാണ്.
2024 ഡിസംബർ 24നാണ് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയനെയും മകൻ ജിജേഷിനെയും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡിസംബർ 27ന് ഇരുവരും മരിച്ചു. ആത്മഹത്യ കുറിപ്പില്‍ ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്ന് എൻ എം വിജയൻ എഴുതിയിരുന്നു.



