സംസ്ഥാനത്ത് ഇന്ന് സോളാർ ബന്ദ്; കേരളത്തിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിടും;ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് സൗരോർജ്ജ നയത്തിലെ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് സോളാർ ബന്ദ് ആചരിക്കുമെന്ന് സൗരോർജ്ജ മേഖലയിൽ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്‌റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.സോളാർ പ്ലാന്റുകളുടെ നിർമ്മാണം, വിപണനം, ഇൻസ്റ്റലേഷൻ, സർവ്വീസ് മേഖലകളിൽ കേരളത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ഇന്ന് അടച്ചിടും.

പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള ഫിസിക്കല്‍ ഹിയറിങ്ങിനുള്ള അവസരംപോലും നിഷേധിച്ചുകൊണ്ടാണ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ കരട് സൗരോരോര്‍ജ്ജ നയം പുറത്തിറക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സൗരോര്‍ജ്ജ നയം നടപ്പിലാക്കുന്നതിനു മുന്‍പ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഓരോ നിയോജക മണ്ഡലത്തിലും ഫിസിക്കല്‍ ഹിയറിങ്ങുകള്‍ സംഘടിപ്പിക്കുക, സോളാറിന്റെ റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് കാലാവധി കൂട്ടുന്ന നിര്‍ദ്ദേശങ്ങള്‍ നയത്തില്‍ നിന്നും ഒഴിവാക്കുക, പ്രധാന മന്ത്രി സൂര്യ ഘര്‍ പോലുള്ള പദ്ധതികള്‍ക്ക് ഏകീകൃത ദേശീയതല സൗരോര്‍ജ്ജ നയത്തിന്റെ പിന്തുണ ഉറപ്പാക്കുക, 1000 കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് നിലവിലുള്ള നെറ്റ് മീറ്ററിങ് നയം മാറ്റങ്ങളില്ലാതെ തുടരാന്‍ അനുമതി നല്‍കുക, കേരളത്തിന്റെ കാലാവസ്ഥാപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ബാങ്കിങ്, സെറ്റില്‍മെന്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാസ്റ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

വെള്ളയമ്പലത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികളായ ജെ.സി.ലിജോ( ജനറൽ സെക്രട്ടറി),നൗഫൽ റൊസെയ്സ് ( പ്രസിഡന്റ്),രാജേഷ് പുന്നടിയിൽ( ട്രഷറർ),ബി.ബിജു , ബി.ശശികുമാർ ( സെക്രട്ടേറിയറ്റ് മെമ്പർമാർ) എന്നിവർ അറിയിച്ചു.നയത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കിയാൽ വൈദ്യുതി വില കുത്തനെ ഉയരുകയും, വ്യവസായിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നു ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group