
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേട്ടയാടാന്‍ ഉപയോഗിച്ച സോളാര്‍ കേസിലെ തന്ത്രങ്ങള്‍ മന്ത്രി ഗണേഷ് കുമാറിനെ തിരിച്ചടിക്കുകയാണ്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസ് ഗണേഷിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ കേസില്‍ വിചാരണ നേരിടേണ്ട ഘട്ടത്തിലാണ് ഗണേഷ്‌കുമാര്‍. ഇതോടെ അതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് അദ്ദേഹം.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ കുറ്റപത്രം നല്‍കുന്നതിന് മേലുള്ള വിചാരണ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കഴിയുംവരെ വിചാരണ നിര്‍ത്തിവെയ്ക്കണം എന്നാണ് ആവശ്യം. മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വാദി ഭാഗം തടസ്സഹര്‍ജി നല്‍കി. ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും.
പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ പ്രതിക്ക് 25 പേജുള്ള കത്ത് തയ്യാറാക്കി അഡ്വ. ഫെന്നി ബാലകൃഷ്ണന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നല്‍കിയത് 21 പേജുള്ള കത്ത് ആണെന്നും ഗൂഢാലോചനയുടെ ഭാഗമായി ഉമ്മന്‍ചാണ്ടിയുടെ പേര് അടക്കം ഉള്‍പ്പെടുത്തി നാല് പേജ് കൂടി ചേര്‍ത്തെന്നുമാണ് കേസ്. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഗണേഷ് വ്യാജ രേഖ ചമച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള കത്ത് വ്യാജമാണെന്നും ഇതിന് പിന്നില്‍ ഒരു എംഎല്‍എയും സഹായികളുമാണെന്ന് പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണന്‍ പിന്നീട് മൊഴി നല്‍കിയിരുന്നു. ജയിലില്‍ വെച്ച് പ്രതി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ലെന്നും കത്തില്‍ പറഞ്ഞു.
അതേസമയം മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫിന്റെ മൊഴി അടക്കം പുറത്തുവന്നിരുന്നു. 2011 മുതല്‍ 2013 വരെപെഴ്‌സണല്‍ സ്റ്റാഫ് അംഗം ആയിരുന്നു സുധീര്‍. കൊട്ടാരക്കര കോടതിയിലാണ് ഗണേഷിനതിരെ മൊഴി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീര്‍ മലയിലിന്റെ മൊഴി.
പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്ന് സാക്ഷിമൊഴി നല്‍കി.ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി ഗണേഷിനെ രാജി വെപ്പിച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ നല്‍കാത്ത ഉമ്മന്‍ ചാണ്ടിയെ പാഠം പഠിപ്പിക്കാന്‍ ഗണേഷ് തീരുമാനിച്ചിരുന്നുവെന്നും സുധീര്‍ വ്യക്തമാക്കി. സോളാര്‍ പരാതിയില്‍ നാല് പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗൂഢാലോചനയാണെന്ന പരാതിയില്‍ ആണ് മൊഴി. സോളാര്‍ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സാക്ഷി മൊഴിയിലുണ്ട്. സോളാര്‍ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ട്. മന്ത്രിവസതിയിലും ഓഫീസുകളിലും ഇവര്‍ നിത്യ സന്ദര്‍ശക ആയിരുന്നെന്നും മുന്‍ സ്റ്റാഫ് അംഗം പറയുന്നു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് ഗണേഷിന്റെ സഹ്രദരി ഉഷാ മോഹന്‍ദാസും ആരോപിച്ചിരുന്നു. ആ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടില്‍ തനിക്ക് ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ്‌കുമാര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടുമുയരുന്ന പശ്ചാത്തലത്തിലാണ് സഹോദരി ഉഷാ മോഹന്‍ദാസിന്റെ വെളിപ്പെടുത്തല്‍.
ഉമ്മന്‍ചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കില്‍, ആദ്യഭാര്യ നല്‍കിയ ഗാര്‍ഹികപീഡന പരാതിയില്‍ ഗണേഷിന് അന്ന് ജയിലില്‍ പോകേണ്ടിവരുമായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇപ്പോള്‍ മന്ത്രിപദത്തിലെത്താനോ കഴിയുമായിരുന്നില്ല.
മന്ത്രിസ്ഥാനം തിരികെ നല്‍കാത്തത് ഗണേഷിന് ഉമ്മന്‍ചാണ്ടിയോടുള്ള പകയ്ക്ക് ഇടയാക്കി. സോളാര്‍ കേസില്‍ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു. അത് താന്‍ കണ്ടതാണ്. കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. ആ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. സോളാര്‍ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെ്ന്നുമായിരുന്നു ഉഷ മോഹന്‍ദാസിന്റെ വെളിപ്പെടുത്തല്‍



