
യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മുൻവൈരാഗ്യമാണ് കാരണം.
സ്വന്തം ലേഖിക
തങ്കമണി: യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ. കട്ടപ്പന നരിയമ്പാറ കണ്ണമ്പള്ളില്‍ ജിയോ ജോര്‍ജാണ് (23) പൊലീസിന്റെ പിടിയിലായത്.
ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതും ജിയോ ആണ്. ഫോണ്‍ നല്‍കിയതിനൊപ്പം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനും ഇയാള്‍ സഹായം ചെയ്‌തെന്ന് പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ ഒന്നും മൂന്നും പ്രതികളായ കട്ടപ്പന കറുകച്ചേരില്‍ ജെറിൻ പൊന്നച്ചൻ, സഹോദരൻ ജെബിൻ പൊന്നച്ചൻ എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ജെറിന് യുവതിയോടുള്ള മുൻവൈരാഗ്യമാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കാനുള്ള കാരണം. ഇതിനായി അസം സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ സിം കാര്‍ഡാണ് ഇവർ ഉപയോഗിച്ചത്. ജെബിനാണ് അസം സ്വദേശിയില്‍ നിന്ന് സിം കാര്‍ഡ് വാങ്ങിയത്.
തങ്കമണി എസ്‌എച്ച്‌ഒ കെ.എം.സന്തോഷ്, പിആര്‍ഒ പി.പി.വിനോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോഷി ജോസഫ്, സിപിഒ പി.ടി.രാജേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.