
കൊച്ചി: രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥി നിർണ്ണയത്തെയും സെലിബ്രിറ്റികളുടെ രാഷ്ട്രീയ പ്രവേശനത്തെയും കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുകയാണ്.
ട്വന്റി-20 (20/20) മുന്നണി തങ്ങളുടെ സ്ഥാനാർത്ഥി പട്ടികയില്‍ അഖില്‍ മാരാർ, ലക്ഷ്മി പ്രിയ, വീണാ നായർ, പ്രോമി തുടങ്ങിയ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. എന്നാല്‍, വോട്ടർ പട്ടികയില്‍ പേരില്ലാത്തതിനെ തുടർന്ന് വീണാ നായർക്കും ലക്ഷ്മി പ്രിയയ്ക്കും മത്സരരംഗത്തുനിന്ന് മാറേണ്ടി വന്നത് വലിയ തിരിച്ചടിയായി.
ഈ പശ്ചാത്തലത്തില്‍ നടി സ്നേഹ ശ്രീകുമാർ പങ്കുവെച്ച നിരീക്ഷണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സിനിമാ താരങ്ങളെ കേവലം ഗ്ലാമർ പരിവേഷത്തിന്റെ പേരില്‍ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നതിലെ യുക്തിയെ സ്നേഹ ചോദ്യം ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിനേതാക്കള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് അവരെ വിവാഹങ്ങള്‍ക്കോ ഉദ്ഘാടനങ്ങള്‍ക്കോ പണം നല്‍കി ക്ഷണിക്കുന്നത് പോലെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് രാജ്യത്തിന് എത്രത്തോളം ഗുണം ചെയ്യുമെന്ന ആശങ്കയാണ് സ്നേഹ പങ്കുവെക്കുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബി.ജെ.പി വോട്ടുകള്‍ ട്വന്റി-20ക്ക് നല്‍കാനുള്ള തീരുമാനത്തെയും അവർ വിമർശിച്ചു.
വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് പരിചയമുള്ള നിരവധിയാളുകള്‍ ഉള്ളപ്പോള്‍, നൂറോളം സിനിമകള്‍ ചെയ്തു എന്ന യോഗ്യത മാത്രം മുൻനിർത്തി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഗതികേടാണെന്ന് സ്നേഹ പറയുന്നു. സ്ഥാനാർത്ഥികള്‍ക്ക് സ്വന്തം പേര് വോട്ടർ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാനുള്ള അറിവില്ലെങ്കില്‍ പോലും, അവരെ മത്സരരംഗത്തിറക്കിയ പാർട്ടിക്ക് അത് നോക്കാനുള്ള ഉത്തരവാദിത്തമില്ലേ എന്നും അവർ ചോദിച്ചു.
കലാരംഗത്തെയും പൊതുപ്രവർത്തനത്തെയും ഒരുപോലെ ബഹുമാനത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന സ്ഥാനാർത്ഥികളോട് തനിക്ക് ആദരവുണ്ടെന്ന് വ്യക്തമാക്കിയ സ്നേഹ, എന്നാല്‍ വെറും പ്രശസ്തി മാത്രം നോക്കി വോട്ടർമാരെ സമീപിക്കുന്ന രീതിയോട് വിയോജിപ്പ് രേഖപ്പെടുത്തി. ഒരു സാധാരണ വോട്ടർ എന്ന നിലയില്‍ തന്റെ മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തിയാണ് താൻ സംസാരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സെലിബ്രിറ്റികള്‍ രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ അത് കേവലം ഒരു ‘ഷോ’ ആയി മാറാതെ, ജനങ്ങളോടുള്ള പ്രതിബദ്ധതയായി മാറണമെന്ന സ്നേഹയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ നേടുന്നുണ്ട്



