
സ്വന്തം ലേഖിക
ന്യൂഡൽഹി: എസ്‌എൻസി ലാവലിൻ കേസില്‍ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
2017ല്‍ സുപ്രീം കോടതിയില്‍ എത്തിയ കേസ് ഇതുവരെ 34 തവണയാണ് മാറ്റി വച്ചത്. ആറ് വര്‍ഷത്തിനിടെ നാല് ബഞ്ചുകളില്‍ എത്തിയ കേസ് കഴിഞ്ഞ മാസവും പരിഗണനയ്ക്ക് വന്നിരുന്നു. അന്ന് സിബിഐക്കു വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‍വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാലാണ് മാറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്‌എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണവും, 86.25 കോടിയുടെ നഷ്ടം സംഭവിച്ചതുമായാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റ വിമുക്തരാക്കി 2017ൽ ഹൈക്കോടതി വിധി വന്നിരുന്നു.
എന്നാൽ ഇതിനെതിരെ സിബിഐ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. ഇതാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഒപ്പം വിചാരണ നേരിടേണ്ട മുൻ വൈദ്യുതി ബോര്‍ഡ് സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരൻ നായര്‍, മുൻ ബോര്‍ഡ് ചെയര്‍മാൻ ആര്‍ ശിവദാസൻ, മുൻ ചീഫ് എൻജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവു ആവശ്യപ്പെട്ടുള്ള ഹര്‍ജികളുമാണ് പരമോന്നത കോടതിയുടെ പരിഗണനയില്‍ ഉള്ളത്.