
പാമ്പുകടിയും മരണവും നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികൾ പാമ്പുകടിയേറ്റ കേസുകള്‍ നിര്‍ബന്ധമായും നിശ്ചിത മാതൃകയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിർദേശം
കണ്ണൂര്‍: പാമ്പുകടിയും മരണവും നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കേണ്ടതായി (നോട്ടിഫയബിള്‍ ഡിസീസ്) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ പാമ്പുകടിയേറ്റ കേസുകള്‍ നിര്‍ബന്ധമായും ഇനി നിശ്ചിത മാതൃകയില്‍ റിപ്പോര്‍ട്ട് ചെയ്യണം. സംസ്ഥാന പൊതുജനാരോഗ്യ നിയമപ്രകാരം ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.
പാമ്പുകടിയേല്‍ക്കുന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിച്ച് ഭാവിയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനാണിത്. പാമ്പുകടി രാജ്യത്ത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണിപ്പോള്‍. എന്നാല്‍, കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ ഒരു വര്‍ഷം 30 ലക്ഷത്തിലേറെ പേര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നതായും 50,000 പേര്‍ മരിക്കുന്നുവെന്നുമാണ് കണക്കാക്കുന്നത്. പലതും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ലോകത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ പകുതിയും ഇന്ത്യയിലാണ്.
പാമ്പുകടിയേല്‍ക്കുന്നവരുടെ കൃത്യമായ കണക്ക്, മരണം, രോഗാതുരത, സാമൂഹിക, സാമ്പത്തിക ആഘാതം എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ നോട്ടിഫയബിള്‍ രോഗങ്ങളുടെ പട്ടികയില്‍ എത്തുന്നതോടെ സാധിക്കും. ഇന്ത്യയില്‍ 90 ശതമാനം മരണത്തിനും കാരണം അണലി, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയേല്‍ക്കുന്നതാണ്.
പാമ്പിന്‍വിഷത്തിനുള്ള മറുമരുന്നായ പോളിവാലന്റ് ആന്റി സ്നേക്ക് വെനം (എ.എസ്.വി.) ഫലപ്രദമാണെങ്കിലും ശാസ്ത്രീയചികിത്സ കൃത്യസമയത്ത് കിട്ടാത്തത് പലപ്പോഴും മരണത്തിന് കാരണമാകുന്നു. പാമ്പുകടി തടയാനും വിഷബാധ നിയന്ത്രിക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കര്‍മപദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.