
പഠിച്ചിട്ട് മതി ഇനി പാമ്പുപിടുത്തം…! സംസ്ഥാനത്ത് ഇനി പാമ്പു പിടുത്തത്തിന് സർട്ടിഫിക്കറ്റും വനംവകുപ്പിന്റെ ലൈസൻസും നിർബന്ധം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പാമ്പിനെ കണ്ട പാടെ പിടികൂടി ഹീറോ ആവണമെങ്കിൽ ഇനി പാമ്പിനെ പിടിക്കാൻ കുറച്ച് ക്വാളിഫിക്കേഷനൊക്കെ വേണ്ടി വരും. വനം വകുപ്പിന്റെ ലൈസൻസും നിർബന്ധം.
വനം വകുപ്പ് നിശ്ചയിച്ച യോഗ്യതയില്ലാത്ത ആരെങ്കിലും പാമ്പിനെ പിടിച്ചാൽ വനം വകുപ്പിന് വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസെടുക്കും. സംസ്ഥാനത്തെ എല്ലാ വനം ഡിവിഷനുകളിലും ഇത് സംബന്ധിച്ച് ക്ലാസുകൾ എടുക്കും. ഈ പദ്ധതിയുടെ നോഡൽ ഓഫീസർ കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ മുഹമ്മദ് അൻവർ ആണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ക്ലാസുകൾ നൽകുക വനം വകുപ്പ് ഉദ്യോഗസ്ഥർക്കായിരിക്കും. ഡിഎഫ്ഒ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർമാർ തുടങ്ങിയവർക്ക് പരിശീലനം നൽകും. പിന്നീടായിരിക്കും സന്നദ്ധ സംഘടനാ പ്രവർത്തകർ, പാമ്പ് പിടിത്തത്തിൽ താത്പര്യമുള്ളവർ തുടങ്ങിയവർക്ക് ക്ലാസ് നൽകുക.
പാമ്പുപിടുത്തത്തിനായുള്ള സിലബസിൽ പ്രാക്ടിക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധതരം പാമ്പുകൾ, ഇവയുടെ സ്വഭാവം, പ്രകൃതിയിലെ ഇടപഴകൽ എന്നിവ പഠനത്തിനുണ്ടാകും. ക്ലാസിന് ശേഷം പരീക്ഷയും ഉണ്ടാകും. നിശ്ചിത മാർക്കിൽ പാസായാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ.