തുറന്നിട്ട ജനലിലൂടെ അകത്ത് കയറിയ പാമ്പ് പ്ലസ്ടു വിദ്യാർത്ഥിനിയെ കടിച്ചു: അർധരാത്രിയിൽ ആശുപത്രിയിൽ കൊണ്ടു പോകാതെ വീട്ടുകാർ എത്തിച്ചത് വിഷ വൈദ്യന്റെ അടുത്ത്; മതിയായ ചികിത്സ കിട്ടാതെ യുവതിയ്ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വ്യാജ ചികിത്സയുടെയും ആളെകൊല്ലലിന്റെയും പേരിൽ സോഷ്യൽ മീഡിയ അടക്കം ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തിയിരിക്കുന്ന മോഹൻവൈദ്യർക്ക് ഒരു പിൻഗാമി തിരുവനന്തപുരത്തു നിന്നും. മോഹൻവൈദ്യർ ചികിത്സയിലൂടെ ആളെ കൊല്ലുമ്പോൾ വീട്ടുകാർ വ്യജ വിഷ വൈദ്യന്റെ അടുക്കലെത്തിച്ച പ്ലസ്ടു വിദ്യാർത്ഥിനിയാണ് ദാരുണമായി മരിച്ചത്.
തിരുവനന്തപുരം പാറശാല വളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടിൽ അനിൽ-മെറ്റിൽഡ ദമ്പതികളുടെ മകൾ അനിഷ്മ(17)യാണ് ദാരുണമായി മരിച്ചത്. ഈമാസം ഒന്നാം തീയ്യതി രാത്രി 10.30ന് മുറിയിൽ ഉറങ്ങിക്കിടക്കവേ ജനലിലൂടെ എത്തിയ പാമ്പ് അനിഷ്മയെ കടിക്കുകയായിരുന്നു.
പാമ്പുകടിച്ചെന്ന് ബോധ്യമായതോടെ ആശുപത്രിയിൽ ചികിത്സ തേടാതെ വിഷവൈദ്യനെ തേടി വീട്ടുകർ പോകുകയായിരുന്നു. വൈദ്യന്റെ നിർദേശപ്രകാരം പച്ചമരുന്ന് നല്കിയ ശേഷം കുട്ടിയെ വീട്ടിലേക്കയച്ചു. ആശുപത്രിയിൽ തുടർ ചികിത്സ തേടിയതുമില്ല. ഇതാണ് പെൺകുട്ടിയുടെ ജീവനെടുക്കാൻ ഇടയായതെന്ന ആരോപണമാണ് ഉയരുന്നത്. പാമ്പ് കടിച്ചതാണ് എന്ന് ഉറപ്പായിട്ടും കാര്യമായ ചികിത്സ ലഭ്യമാക്കാൻ പോലും വീട്ടുകാർ തയ്യാറായിരുന്നില്ല.
രാത്രി 12.30ഓടെ അബോധാവസ്ഥയിലായി വായിൽ നിന്ന് നുരയും പതയും വന്നതോടെ കുട്ടിയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും വിഷത്തിന്റെ വ്യാപ്തി ശരീരത്തിൽ വ്യാപിച്ചിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതതോടെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ 1.25 ന് പെൺകുട്ടി മരണമടഞ്ഞു. പാറശാല ഗവ.ഗേൾസ് എച്ച്എസ് സ്‌കൂളിലെ പ്ലസ് ടൂ കോമേഴ്സ് വിദ്യാർത്ഥിനിയാണ് അനിഷ്മ. സഹോദരങ്ങൾ അനിഷ, അനീഷ്.
അനിഷ്മയുടെ മരണം സോഷ്യൽ മീഡിയയിലും സജീവ ചർച്ചക്ക് ഇടയാക്കിയിട്ടുണ്ട്. വിഷ വൈദ്യന്റെ അടുത്തു പോകുന്നതിന് പകരം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു എന്നു കരുതുന്നവർ ഏറെയാണ്. വിഷ ചികിത്സ കേരളത്തിൽ കാലങ്ങളായി നടക്കുന്ന പാരമ്ബര്യ ചികിത്സാരീതി ആണെങ്കിലു അടിയന്തരമായി ചെയ്യേണ്ടിയിരുന്നത് അലോപ്പതി ചികിത്സയായിരുന്നു എന്നു വാദിക്കുന്നവരും ഏറെയാണ്. മോഹനൻ വൈദ്യരായിരുന്നെങ്കിൽ ഇപ്പോൾ വടിയെടുക്കുന്ന പലരും വിഷവൈദ്യനാണ് ചികിത്സിച്ചത് എന്നതിനാൽ ഒന്നും മിണ്ടുന്നില്ലെന്നാണ് വിമർശനം.
കേരളത്തിലെ പല സ്ഥലങ്ങളിലും നല്ല രീതിയിൽ വിഷ വൈദ്യം പാരമ്പര്യമായി ചെയ്തുവരുന്നവരുണ്ട്. എന്നാൽ, തട്ടിപ്പുമായി പലതരത്തിൽ പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി ഇറങ്ങുന്ന സംഘങ്ങളും സജീവമാണ്. ഇത്തരക്കാരാണ് ഇപ്പോൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരാളുടെ ചികിത്സയുടെ ഫലമായാണ് ഇപ്പോൾ യുവതിയ്ക്ക് മരണം സംഭവിച്ചിരിക്കുന്നത്.