
പാലക്കാട്: ഗോത്ര ഉന്നതികളിലെ കുട്ടികളുടെ പഠനമുറികളും ഇനി ഹൈടെക്കാകും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 10 ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലാണ് സ്മാർട്ട് ക്ലാസ്‌റൂം ഒരുങ്ങുന്നത്.
വയനാട്ടിലെ തിരുനെല്ലി, നൂൽപ്പുഴ, മലപ്പുറത്തെ നിലമ്പൂർ (രണ്ടുകേന്ദ്രങ്ങൾ), കണ്ണൂരിലെ ആറളം, കാസർകോട്ടെ കൊറഗ ആദിവാസിമേഖല, അട്ടപ്പാടി (നാലുകേന്ദ്രങ്ങൾ) എന്നിവയാണ് ആദ്യഘട്ടത്തിൽ സ്മാർട്ടാകുക.
സംസ്ഥാനത്തെ 280 ഗോത്രമേഖലകളിലായി ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ 5,120 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടുകളിൽനിന്ന് സ്‌കൂളിൽ പോയി പഠിക്കുന്ന ഗോത്രവിദ്യാർഥികളുടെ പാഠ്യ, പാഠ്യേതര വികസനമാണ് ബ്രിഡ്ജ് കോഴ്‌സിന്റെ ലക്ഷ്യം.
കൊഴിഞ്ഞുപോക്ക് തടയുക, ആത്മവിശ്വാസം വർധിപ്പിക്കുക, ഗോത്രസംസ്‌കാരവും ഭാഷയും സംരക്ഷിക്കുക എന്നിവയ്ക്കാണ് മുൻഗണന.
ഹഡ്കോയുടെ സി.എസ്.ആർ. ഫണ്ടിൽനിന്ന് 2.5 ലക്ഷം രൂപവീതം ചെലവഴിച്ച് ഓരോ സെന്ററിലും കംപ്യൂട്ടറുകളും ടച്ച് സ്‌ക്രീൻ, ഓഡിയോ സൗകര്യങ്ങളുള്ള സ്മാർട്ട് ബോർഡുകളും സ്ഥാപിച്ചു. വിദൂര ഉന്നതികളിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുകയാണ്.
ഉന്നതികളിലെ വിദ്യാസമ്പന്നരായ യുവജനങ്ങളെ മെന്റർമാരായി നിയമിച്ചാണ് ഏകോപനം. ഇവർക്ക് കുടുംബശ്രീവഴി പ്രത്യേക പരിശീലനവും നൽകും.
അട്ടപ്പാടി, നിലമ്പൂർ മേഖലകളിലെ കേന്ദ്രങ്ങളിൽ വൈകുന്നേരം കുട്ടികൾക്ക് ലഘുഭക്ഷണവുമുണ്ട്. ശാസ്ത്ര-സാഹിത്യ അഭിരുചി വളർത്തൽ, പ്രകൃതിപഠനം, സഹവാസ ക്യാമ്പ്, കായിക-കലാ പരിശീലനം എന്നിവയും സംഘടിപ്പിക്കും.



