
സംസ്‌ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിലെ രണ്ടാമത്തെ ആകാശപാത; കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം; ഉൽഘാടനം ജനുവരിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം. മെഡിക്കൽ കോളേജിലെ മൂന്ന് ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത പുതുവർഷ സമ്മാനമായി ജനുവരിയിൽ തുറന്നുകൊടുക്കും.
മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്, സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് എന്നിവയെ പരസ്‌പരം ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. സംസ്‌ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിലെ രണ്ടാമത്തെ ആകാശപാതയാണിത്. നിലവിൽ തിരുവനന്തപുരത്താണ് പാത ഉള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാതയുടെ ഉൽഘാടനം ജനുവരി ആദ്യവാരം ഉണ്ടാവും. മാതൃശിശു ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തെ കൂടി പാതയുടെ ഭാഗമാക്കാനുള്ള സംവിധാനങ്ങൾ ഭാവിയിലുണ്ടാകും. ഈ വർഷം ജൂണിലാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്.
172 നീളവും 13 അടി വീതിയുമുണ്ട്. രണ്ട് ബാറ്ററി കാറുകൾക്ക് ഒരേസമയം സഞ്ചരിക്കാനാകും. മേൽക്കൂരയുള്ളതിനാൽ ഏത് കാലാവസ്‌ഥയിലും ഇതിലൂടെ സഞ്ചരിക്കാം. സ്‌റ്റീൽ ചട്ടക്കൂട്ടിലാണ് പാതയുടെ നിർമാണം. മുൻമന്ത്രി ടിപി രാമകൃഷ്‌ണനാണ് പദ്ധതിക്ക് മുൻകൈ എടുത്തത്.
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽ നിന്ന് പദ്ധതിക്കായി ഒരുകോടി രൂപ വകയിരുത്തി. കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്‌മയും ഒരുകോടിയിലധികം രൂപ സംഭാവന ചെയ്‌തു.
കാലിക്കറ്റ് എൻഐടിയാണ് പാത രൂപകൽപന ചെയ്‌തത്. മൂന്ന് ബ്ളോക്കുകളിലേക്കും ആംബുലൻസിലും സ്ട്രക്ച്ചറിലും കൊണ്ടുപോയാണ് രോഗികളെ എത്തിച്ചിരുന്നത്. ആകാശപാത വരുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.