“ഒരു ഖുര്‍ആൻ സൂക്തത്തിന്റെ വിശദീകരണത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ്. ഞാൻ നടത്തിയ ‘തറവാട് ‘എന്ന പരാമര്‍ശത്തില്‍ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല”;മലപ്പുറം എടവണ്ണപ്പാറയില്‍ നടത്തിയ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി രംഗത്തെത്തി.

Spread the love

കോഴിക്കോട്: സമസ്തയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് മലപ്പുറം എടവണ്ണപ്പാറയില്‍ നടത്തിയ പ്രസംഗം വിവാദത്തില്‍.

പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ നടത്തിയ പ്രസംഗമാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. പ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമായതോടെ റശീദ് ഫൈസി വിശദീകരണവുമായി രംഗത്തെത്തി. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചു എന്ന വ്യാഖ്യാനം ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

ആദര്‍ശത്തെ തകര്‍ക്കാൻ ഒരു തറവാടിനും നേതൃത്വത്തിനും കഴിയില്ല എന്നായിരുന്നു റഷീദ് ഫൈസിയുടെ പ്രസംഗം. തറവാട് എന്ന പ്രയോഗം അദ്ദേഹം രണ്ടു തവണ ഉപയോഗിച്ചതും ശ്രദ്ധിക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘ഒരു ഭരണാധികാരികള്‍ക്കും ഒരു തമ്പുരാക്കന്മാര്‍ക്കും ഒരു നേതാവിനും ഒരു തറവാടിനും ഈ ആദര്‍ശത്തെ തകര്‍ത്ത് തരിപ്പണമാക്കാൻ കഴിയുകയില്ല എന്ന് പരിശുദ്ധ ഖുര്‍ആൻ നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെ ഒരു തറവാടോ ഒരു നേതൃത്വമോ ഇല്ല . ഹഖായ മാര്‍ഗത്തിന്റെ വഴിയില്‍ അടിയുറച്ചു നിന്നു മുന്നോട്ടു പോകലാണ് നമ്മുടെ ഉത്തരവാദിത്വം. ആ വഴിയാണ് നമ്മള്‍ അവലംബിക്കേണ്ടത്.’ – എന്ന് അദ്ദേഹം പറഞ്ഞു.

 

ജാമിഅ നൂരിയ സമ്മേളത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുള്ള യുവ നേതാക്കള്‍ക്ക് അവസരം കിട്ടാത്ത സംഭവവും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

‘നമ്മള്‍ ആരുടെയെങ്കിലും ഭീഷണിക്ക് മുമ്പില്‍ പതറുന്നവരല്ല, പതറേണ്ടവരല്ല. ഇതിനേക്കാള്‍ വലിയ ഭീഷണികളൊക്കെ പണ്ട് കഴിഞ്ഞു പോയിട്ടുണ്ട്. അങ്ങനെ ഒറ്റപ്പെടുത്തല്‍ കൊണ്ടോ പേരു വെട്ടല്‍ കൊണ്ടോ ഏതെങ്കിലും വിധത്തില്‍ ആരെയെങ്കിലും ഒറ്റപ്പെടുത്തി അക്രമിക്കുന്നതു കൊണ്ടോ ഈ പ്രിയപ്പെട്ട പ്രസ്ഥാനം തകരുകയില്ല.’- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

 

വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ശക്തമായതോടെ, പാണക്കാട് കുടുംബത്തോട് ആദരവും ബഹുമാനവും സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്ന കുറിപ്പുമായി റശീദ് ഫൈസി രംഗത്തെത്തി. തന്റെ പരാമര്‍ശം വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘എസ്.കെ.എസ്.എസ്.എഫ് എടവണ്ണപ്പാറ മേഖലാ സമ്മേളനത്തിലെ എന്റെ പ്രസംഗ ഭാഗം മുറിച്ചെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നതായി അറിയാൻ കഴിഞ്ഞു.

 

ആദരണീയരായ പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച്‌ പ്രസംഗിച്ചു എന്ന നിലയിലുള്ള വ്യാഖ്യാനം ഒട്ടും ശരിയല്ല. ഒരു ഖുര്‍ആൻ സൂക്തത്തിന്റെ വിശദീകരണത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ്. ഞാൻ നടത്തിയ തറവാട് എന്ന പരാമര്‍ശത്തില്‍ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാൻ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമര്‍ശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല.

 

എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണ്.

എന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും തെറ്റുദ്ധാരണയുണ്ടായെങ്കില്‍ ഞാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് സംബന്ധമായ ചര്‍ച്ചകളില്‍ നിന്ന് എല്ലാവരും പിൻമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’- എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ ഒരു വിഭാഗം നേതാക്കളെ ഔദ്യോഗിക പരിപാടികളില്‍നിന്ന് മാറ്റി നിര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ വിവാദ പ്രസംഗം. സമസ്ത പ്രസിഡണ്ട് ജിഫ്‌രി മുത്തുക്കോയ തങ്ങളെ പിന്തുണയ്ക്കുന്ന അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ, ഉമര്‍ ഫൈസി മുക്കം, റശീദ് ഫൈസി തുടങ്ങിയവരെയൊന്നും സമ്മേളനത്തിന്റെ ഒരു സെഷനിലേക്കും ക്ഷണിച്ചിരുന്നില്ല.