സിൽവർലൈൻ പദ്ധതിക്ക് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ;തട്ടിക്കൂട്ടിയ ഡിപിആർ കൊണ്ട് സിൽവർലൈൻ പദ്ധതി നടക്കില്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചതായും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി
സ്വന്തം ലേഖിക
കൊല്ലം : സിൽവർലൈൻ പദ്ധതിക്ക് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനയ് കുമാർ ത്രിപാഠി. കൊടിക്കുന്നിൽ സുരേഷ് എംപിക്കു രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിശദ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാൻ മാത്രമാണ് അനുമതി നൽകിയതെന്നും കെ റെയിൽ സമർപ്പിച്ച ഡിപി ആറിൽ പദ്ധതിയുടെ സാങ്കേതികതയും പ്രായോഗികതയും സംബന്ധിച്ചു മതിയായ വിവരങ്ങൾ ഇല്ലെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അലൈൻമെന്റ് പ്ലാൻ, റെയിൽവേ – സ്വകാര്യ ഭൂമികളുടെ വിശദ വിവരങ്ങൾ, നിലവിലെ റെയിൽപാതയെ എവിടെയൊക്കെ സിൽവർലൈൻ കുറുകെ കടക്കുന്നു എന്നീ വിവരങ്ങൾ ലഭിച്ച ശേഷമേ റെയിൽവേ അന്തിമതീരുമാനമെടുക്കൂ.
സാമ്പത്തിക പ്രായോഗികത സംബന്ധിച്ച പരിശോധന അതിനു ശേഷമേ ഉണ്ടാകൂ. മുതൽമുടക്കിനു മുൻപുള്ള പ്രവൃത്തികൾക്കു മാത്രമാണു തത്വത്തിലുള്ള അനുമതി നൽകിയതെന്നും വിനയ്കുമാർ ത്രിപാഠി വ്യക്തമാക്കി.
∙ ‘ഒരു അനുമതിയും ലഭിച്ചിട്ടില്ലാത്ത പദ്ധതിയുടെ പേരിലാണ് സംസ്ഥാന സർക്കാർ പാവപ്പെട്ട ജനങ്ങളുടെ വീട്ടിൽക്കയറി കല്ലിടുകയും എതിർക്കുന്നവരെ പൊലീസിനെക്കൊണ്ടു നേരിടുകയും ചെയ്യുന്നത്. കെ റെയിൽ എംഡിക്കും ഉദ്യോഗസ്ഥർക്കും എതിരെ ക്രിമിനൽ കുറ്റത്തിനു കേസെടുക്കണം. തട്ടിക്കൂട്ടിയ ഡിപിആർ കൊണ്ട് സിൽവർലൈൻ പദ്ധതി നടക്കില്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമായി പറഞ്ഞുകഴിഞ്ഞു.’ – കൊടിക്കുന്നിൽ സുരേഷ് എംപി