
‘ഞങ്ങളുടെ മണ്ണാണത്, തിരിച്ചുകിട്ടണം’: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസ്; തീർപ്പ് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കളക്‌ടര്‍ക്ക് പരാതി നല്‍കി ഗായിക നഞ്ചമ്മ
പാലക്കാട്: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസില്‍ തീർപ്പ് ആവശ്യപ്പെട്ട് ഗായിക നഞ്ചമ്മ പാലക്കാട് ജില്ലാ കളക്‌ടറെ കണ്ടു.
നഞ്ചമ്മ ജില്ലാ കളക്‌ടർക്ക് രേഖാമൂലം പരാതി സമർപ്പിക്കുകയും ചെയ്‌തു. നഞ്ചമ്മയുടെ ഭൂമി തന്നെയാണതെന്ന് കണ്ടെത്തിയിട്ടും വീണ്ടും പലരും കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ദേശീയ അവാർഡ് ജേതാവ് കൂടിയായ നഞ്ചമ്മയുടെ നാലേക്കർ ഭൂമി മറ്റൊരാള്‍ തട്ടിയെടുത്തിരുന്നു. വ്യാജ നികുതി രസീത് ഉപയോഗിച്ചാണ് ഇയാള്‍ ഭൂമി തട്ടിയെടുത്തതെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ അഗളി കോടതിയില്‍ നിന്ന് നഞ്ചമ്മയ്‌ക്ക് അനുകൂലമായ വിധിയുണ്ടായി.
എന്നാല്‍, ഭൂമി തട്ടിയെടുത്തയാള്‍ വീണ്ടും മേല്‍ക്കോടതിയെ സമീപിച്ചു. തനിക്ക് കൃഷി ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നാണ് നഞ്ചമ്മ കളക്‌ടർക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എല്ലാം ശരിയാക്കാമെന്നാണ് കളക്‌ടർ പറഞ്ഞത്. എനിക്ക് എന്റെ ഭൂമി തിരിച്ച് കിട്ടണം. നമ്മള്‍ അതില്‍ ജീവിക്കുന്നവരാണ്. ഞങ്ങളുടെ മണ്ണാണത്. അത് ഞങ്ങള്‍ക്ക് തിരിച്ചുകിട്ടണം. എന്റെ മക്കളൊക്കെ അവിടെ ജീവിക്കണം. കളക്‌ടർ പറഞ്ഞതുകൊണ്ട് ഭൂമി തിരിച്ചുകിട്ടും എന്നെനിക്ക് പ്രതീക്ഷയുണ്ട്. ഭൂമിയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല’, നഞ്ചമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.