
സിൽവർ ലൈൻ പദ്ധതി; ജില്ലയിലെ സ്‌റ്റേഷൻ കോട്ടയത്ത്; എറണാകുളത്തെത്താം 23 മിനിറ്റിൽ
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈനിന്റെ 48.79 കിലോമീറ്ററാണ് കോട്ടയം ജില്ലയിലൂടെ കടന്നുപോകുക.
കോട്ടയം നഗരത്തിൽ റെയിൽവേ സ്‌റ്റേഷനിൽനിന്നും 2.16 കിലോമീറ്റർ അടുത്ത് എം.സി. റോഡിന് സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തരനിലവാരത്തിൽ കെ-റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌റ്റേഷനിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യമൊരുക്കും.
ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റിയും ഉണ്ടായിരിക്കും.
വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. പുതിയ ബിസിനസ് അവസരങ്ങളും വ്യവസായസംരംഭങ്ങളും രൂപപ്പെടും.
ഇവിടെനിന്നും 1.02 മണിക്കൂറിൽ തിരുവനന്തപുരത്തും 16 മിനിറ്റിൽ ചെങ്ങന്നൂരും 40 മിനിറ്റിൽ കൊല്ലത്തും എത്താനാകും. എറണാകുളത്തിന് 23 മിനിറ്റും തൃശൂരിന് 54 മിനിറ്റും കോഴിക്കോടിന് 1.38 മണിക്കൂറും മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയാണ് സ്റ്റേഷനുകൾ.
ആകെ 529.45 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ സഞ്ചരിക്കുക.