
സ്വന്തം ലേഖിക
കൊച്ചി: ഒരു സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ത്തന്നെ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്ന ആളായിരുന്നു സിദ്ദിഖ്.
തിരക്കഥാ രചനയ്ക്കായി പുറത്തെവിടെയെങ്കിലും ശാന്തസുന്ദരമായ ഇടം തേടിപ്പോയിരുന്ന സിദ്ദിഖ് ആ ശീലം മാറ്റിയത് നാലു വര്‍ഷം മുൻപായിരുന്നു. എഴുതാൻ ഏറ്റവും സുന്ദരമായ സ്ഥലം വീട് തന്നെയാണെന്ന് സിദ്ദിഖ് പറയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
” ഞാനും എന്റെ സഹോദരങ്ങളുമെല്ലാം വീടിന് പേരിട്ടിരിക്കുന്നത് സൈനബാസെന്നാണ്.സൈനബ ഉമ്മയുടെ പേരാണ്.
കുടുംബത്തിലെ കാര്യങ്ങളെല്ലാം ഭാര്യ നന്നായി നോക്കുന്നതിനാല്‍ കുടുംബനാഥനെന്ന നിലയ്ക്ക് ടെൻഷനൊന്നുമില്ല. എന്റെ സഹോദരന്മാരൊക്കെ അടുത്ത് തന്നെയുണ്ട്. ഞാനില്ലാത്തപ്പോഴും എല്ലാ കാര്യങ്ങളും നോക്കാൻ അവരുമുണ്ട്. സാജിതയുടെ സഹോദരൻ എല്ലാ ദിവസവും ഇവിടെ വരാറുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍ ആകുന്നതിന് മുൻപേ ഞാൻ കല്യാണം കഴിച്ചു. സിദ്ദിഖിന്റെ വാക്കുകള്‍.
സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്ക്കലില്‍ മമ്മൂട്ടിയുടെ വീടായി സൈനബാസ് മുഖം കാണിച്ചിട്ടുണ്ട്. തന്റെ കല്യാണം വിളിക്കാൻ സിദ്ദിഖ് ഫാസിലിന്റെ അടുത്ത് ചെന്നപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടറായി നില്‍ക്കാൻ പറയുന്നത്. ലാലിനും താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫാസില്‍ സമ്മതിച്ചു.
നാടോടിക്കാറ്റിന്റെയും പപ്പൻ പ്രിയപ്പെട്ട പപ്പന്റെയും കഥയുമായിട്ടാണ് ഇരുവരും ഫാസിലിന്റെ അടുത്തു ചെല്ലുന്നത്. കാലില്ലാകോലങ്ങള്‍ എന്നായിരുന്നു നാടോടിക്കാറ്റിന് ഇട്ടിരുന്ന പേര്. കഥകള്‍ കേട്ടിട്ട് ഫാസില്‍ പറഞ്ഞു: ‘കഥയൊക്കെ കൊള്ളാം. പക്ഷേ എന്റെ ടേസ്റ്റിന് ചേരുന്നതല്ല. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. സിനിമകള്‍ കണ്ടുണ്ടായ ധാരണ. പക്ഷേ ഒരു ഷൂട്ടിംഗ് കണ്ടാലേ നിങ്ങള്‍ക്കതിന്റെ കുറെ കാര്യങ്ങള്‍കൂടി പഠിക്കാൻ പറ്റൂ. ആദ്യ സിനിമയെക്കുറിച്ച് സിദ്ദിഖ് പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
”ഞങ്ങള്‍ ആദ്യമായി സ്റ്റാര്‍ട്ട് ക്യാമറ ആക് ഷൻ പറയുന്നത് മമ്മുക്കയെ വച്ചിട്ടാണ്. പൂവിന് പുതിയ പൂന്തെന്നല്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഫാസില്‍ സാറിന്റെ ബാപ്പ മരിച്ചത്.ഓണത്തിന് റിലീസ് നിശ്ചയിച്ച സിനിമയാണത്. വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോള്‍ ഫാസില്‍ സാര്‍ പറഞ്ഞു: ‘എന്നെ നോക്കണ്ട. മൂന്നുദിവസം കഴിഞ്ഞേ വരൂ. മമ്മൂട്ടിയുടെ ഒരു ദിവസത്തെ ഡേറ്റ് കൂടിയുണ്ട്. ബാലൻസ് പോര്‍ഷൻ ഒന്ന് ഷൂട്ട് ചെയ്തേക്ക്.”അന്ന് ഫാസില്‍ സാറിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ബാബു ഷാഹിറും പോള്‍സണുമായിരുന്നു.എന്നാല്‍ അവര്‍ അറച്ചുനിന്നപ്പോള്‍ നറുക്ക് വീണത് എനിക്കും ലാലിനും.””
വിജി തമ്പിയുടെ നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം സിനിമയ്ക്കൊപ്പമാണ് സിദ്ദിഖ് ലാലിന്റെ ആദ്യ സിനിമയായ റാംജിറാവു സ്പീക്കിംഗ് റിലീസ് ചെയ്തത്. ആ സിനിമയിലും മൂന്നുപേര്‍ മുഖം മൂടിയിട്ട് നില്‍ക്കുന്ന പോസ്റ്ററുണ്ടായിരുന്നു.അത് കണ്ട് ടെൻഷനടിച്ച സിദ്ദിഖ് ആദ്യദിവസം തന്റെ സിനിമ കാണാതെ ആ സിനിമ കാണാൻ പോയി. ആ സിനിമയ്ക്ക് വലിയ തിരക്കായിരുന്നു. റാംജിറാവുവിന് തിരക്ക് തീരെ കുറവും.
മരിച്ചുപോയ ആന്റണി മൈക്കിള്‍ എന്ന അസിസ്റ്റന്റ് ഡയറക്ടറും സിദ്ദിഖും കൂടെയാണ് നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം കാണാൻ പോയത്. സിനിമ കണ്ടപ്പോള്‍ ടെൻഷൻ മാറി. കഥയുമായി സാമ്യമൊന്നുമില്ല. അവിടെ നിന്ന് നേരെ പോയത് റാംജിറാവു കളിക്കുന്ന ഷേണായീസ് തിയേറ്ററിലേക്ക്. നൂണ്‍ഷോ സാമ്യമൊന്നുമില്ല. അവിടെ നിന്ന് നേരെ പോയത് റാംജിറാവു കളിക്കുന്ന ഷേണായീസ് തിയേറ്ററിലേക്ക്.
നൂണ്‍ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തേക്കിറങ്ങുന്നതേയുള്ളൂ. സിദ്ദിഖും ആന്റണിയും കൂടെ തിയേറ്ററിന് മുന്നില്‍ നില്‍ക്കുമ്പോള്‍ സിദ്ദിഖിന്റെ കൂടെ സ്കൂളില്‍ പഠിച്ച വസന്ത കുമാര്‍ സിനിമ കണ്ടിറങ്ങി വരുന്നു. സിദ്ദിഖാണ് ആ സിനിമ സംവിധാനം ചെയ്തതെന്ന് ആര്‍ക്കുമറിയില്ല. വസന്തകുമാറിനും.’വസന്താ” എന്ന് വിളിച്ചപ്പോഴേക്കും ഓടിവന്നു.
‘പടം എങ്ങനെയുണ്ട്?” സിദ്ദിഖ് ചോദിച്ചു.
‘ഭയങ്കര രസമുണ്ടെടാ…”
‘ചിരിച്ച് ചിരിച്ച് വയറ്റില്‍ നീര് വീണു.”വസന്തകുമാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ് കുളിര്‍ത്തു. അതായിരുന്നു ആദ്യസിനിമയെക്കുറിച്ചുള്ള ആദ്യത്തെ അഭിപ്രായം.
സെക്കൻഡ് ഷോയായപ്പോഴേക്കും റാംജി റാവുവിന് തിരക്കായി. സിദ്ദിഖ് ടിക്കറ്റെടുക്കാൻ ക്യൂ നിന്നു. ഒരു സംവിധായകനും തന്റെ സിനിമയ്ക്ക് അങ്ങനെ ടിക്കറ്റെടുത്തിട്ടുണ്ടാവില്ല.ഇനി, സിദ്ദിഖിന്റെ വാക്കുകള്‍ കേള്‍ക്കാം.
“”ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ ആരോ വന്ന് പറഞ്ഞു: ‘പടം കാണാൻ മമ്മൂട്ടി വന്നിട്ടുണ്ട്.”സിനിമ കഴിഞ്ഞിറങ്ങി ഞാൻ മമ്മൂക്കയെ കാണാൻ കാത്തുനിന്നു.മമ്മൂക്കയ്ക്കൊപ്പം സഹോദരന്മാരായ സക്കറിയയും ഇബ്രാഹിം കുട്ടിയുമുണ്ട്. ആള്‍ക്കൂട്ടത്തിനിടയിലൂടെ കാറിലേക്ക് കയറിയ മമ്മൂക്ക പെട്ടെന്ന് എന്നെ കണ്ടു.
‘വാ… ഇവിടെ” മമ്മുക്ക എന്നെ കൈകാട്ടി വിളിച്ചു.’കലക്കിയെടാ. കലക്കി”
മമ്മൂക്കയാണ് സിനിമാരംഗത്ത് നിന്ന് എന്റെ ആദ്യ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞയാള്‍. ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍, ഭാസ്കര്‍ ദ റാസ്കല്‍ എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ പിറന്നത് ചരിത്രം.