
തിരുവനന്തപുരം: ട്രെയിനിൽ എസ്ഐ യൂണിഫോം ധരിച്ച് യാത്ര ചെയ്ത യുവാവിനെ കൈയ്യോടെ പൊക്കി റെയിൽവേ പൊലീസ്. ഔദ്യോഗിക വേഷം ദുരുപയോഗം ചെയ്തതിന് നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്തു.
ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസിൽ വച്ചാണ് സംഭവം. കായംകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വച്ച് പതിവ് പരിശോധനയ്ക്ക് എത്തിയതായിരുന്നു റെയിൽവേ പൊലിസ്. എസ് ഐ യൂണിഫോമിൽ കണ്ട സാറിന് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി. തിരികെ ലഭിച്ച സല്യൂട്ട് കണ്ട ഉദ്യോഗസ്ഥർ ഞെട്ടി. ഇതോടെവ്യാജ എസ് ഐ ആണ് തങ്ങൾക്ക് മുന്നിൽ ഇരിക്കുന്നതെന്ന് മനസ്സിലായി.
തുടർന്ന് ഉദ്യോഗസ്ഥർ തന്ത്രപരമായി കാര്യങ്ങൾ ചോദിച്ചു. ഇരിങ്ങാലക്കുട സ്റ്റേഷനിലേക്കാണ് പോകുന്നത് എന്നായിരുന്നു എസ് ഐ യൂണിഫോമിൽ ഉള്ള യുവാവിന്റെ മറുപടി. ഇരിങ്ങാലക്കുട സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചതോടെ സംശയം ഉറപ്പിച്ചു. ആലപ്പുഴ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഉദ്യോഗാർത്ഥിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് യുവാവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോദ്യം ചെയ്യലിൽ എസ് ഐ ആകണമെന്നായിരുന്നു ആഗ്രഹമെന്നും പരീക്ഷകൾ തോൽപിച്ചുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് സ്വന്തമായി ഒരു എസ് ഐ യൂണിഫോം തുന്നിച്ചിട്ടത്. പി എസ് സി പരീക്ഷ എഴുതാൻ പോവുകയായിരുന്ന യുവാവിനെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.



