
ഷൈമോള്‍ സേവ്യറിന്റെ മരണത്തില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃപിതാവും അറസ്റ്റില്‍;വയറിനുള്ളില്‍ രക്തം വാര്‍ന്നു കെട്ടിക്കിടന്നിരുന്നു; കാലില്‍ പഴയതും പുതിയതുമായ മുറിവുകള്‍
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ : ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കിയുടെ ഭാര്യ ഷൈമോള്‍ സേവ്യറിന്റെ മരണത്തില്‍ ദുരൂഹത.
ഷൈമോളുടെ മരണം ആത്മഹത്യ തന്നെയോ എന്ന കാര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം പറയുന്നു. യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ വയറിനുള്ളില്‍ രക്തം വാര്‍ന്നു കെട്ടിക്കിടന്നിരുന്നതായും കാലില്‍ പഴയതും പുതിയതുമായ മുറിവുകള്‍ കാണപ്പെട്ടതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്കു ഒടിവോ പൊട്ടലോ ഇല്ലെന്നും തൂങ്ങിമരണമാണെങ്കില്‍ അതു സംഭവിക്കേണ്ടതാണെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ഭര്‍തൃപിതാവ് വര്‍ക്കിയെ ഇന്നലെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് അനില്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
ഈ മാസം 7നു രാവിലെയാണു യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷം മുമ്ബാണ് ഷൈമോള്‍ അതിരമ്ബുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനില്‍ സേവ്യറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്.
നാളുകളായി അനില്‍ ഷൈമോളെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഭര്‍തൃ വീട്ടില്‍ നിന്ന് ഷൈമോള്‍ സ്വന്തം വീട്ടിലെത്തി. തുടര്‍ന്ന് ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയതോടെയാണ് മടങ്ങി പോയത്. എന്നാല്‍ ഏഴാം തീയതി രാവിലെ അമ്മയെ ഫോണില്‍ വിളിച്ച ഷൈമോള്‍ വീണ്ടും അനിലിന്റെ ഉപദ്രവത്തെ പറ്റി പരാതി പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം ഷൈമോളുടെ മരണ വാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്.
ഭര്‍തൃ വീട്ടുകാര്‍ മരണ വാര്‍ത്ത അറിയിക്കാൻ വൈകിയതില്‍ കുടുംബത്തിന് സംശയമുണ്ട്. ഷൈമോളുടെ ചെവിയില്‍ നിന്ന് ചോര വാര്‍ന്നതും കൈത്തണ്ടയില്‍ ഉണ്ടായിരുന്ന പാടുകളും മരണത്തില്‍ ദുരൂഹത ഉന്നയിക്കാനുള്ള കാരണങ്ങളാണ്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ഷൈമോളുടെ കുടുംബം ഉന്നയിച്ച പരാതികളില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റിലായിരിക്കുന്നത്.