ഐറിനയെ വിഴിഞ്ഞത്ത് എത്തിച്ചത് മ്മടെ സ്വന്തം തൃശൂർക്കാരൻ വില്ലി ആന്റണി

Spread the love

തൃശൂര്‍: ലോകത്തിലെ ഭീമൻ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എം.എസ്.സി ഐറിനയുടെ സാരഥി മലയാളി ക്യാപ്റ്റൻ. തൃശൂര്‍ സ്വദേശി ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് കപ്പലിനെ നിയന്ത്രിക്കുന്നത്. കപ്പല്‍
ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് എത്തി.

ജൂണ്‍ രണ്ടിന് പുറംകടലില്‍ എത്തിയ കപ്പല്‍ കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടത്. ഭീമാകാരന്‍ കപ്പലിന്റെ ആദ്യ കമാന്‍ഡറായ ക്യാപ്റ്റന്‍ വില്ലി ആന്റണി, സ്വന്തം നാട്ടിലേക്ക് ആദ്യമായാണ് കപ്പലോടിക്കുന്നത്.

തൃശൂര്‍ പുറനാട്ടുകര സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിക്ക് മര്‍ച്ചന്റ് നേവിയില്‍ 29 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. തന്റെ സ്വന്തം മണ്ണിലേക്ക് എം.എസ്.സി. ഐറിനയെ നയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വില്ലി ആന്റണി. ഭാര്യ തൃശൂര്‍ ഒളരി സ്വദേശി ഹില്‍ഡയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഏകമകന്‍ ബെന്‍ഹെയിലും വിഴിഞ്ഞം തുറമുഖത്തിന് മുന്‍പുള്ള സിംഗപ്പൂര്‍ യാത്ര വരെ ഐറിനയില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

35 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യയില്‍ എം.എസ്.സി. ഐറിനയെപ്പോലുള്ള വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന ഏക തുറമുഖം വിഴിഞ്ഞം മാത്രമാണ്. ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ചൈന, കൊറിയ എന്നീ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളിലുടെ സഞ്ചരിച്ചാണ് കപ്പല്‍ സിങ്കപ്പൂരിലെത്തിയത്. സിങ്കപ്പൂരില്‍നിന്ന് നേരിട്ടാണ് കപ്പല്‍ വിഴിഞ്ഞെത്തുന്നത്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പല്‍ സ്‌പെയിന്‍, ഇറ്റലി എന്നിവടങ്ങളിലെ വിവിധ തുറമുഖങ്ങളിലേക്കാണ് സഞ്ചാരം.