
ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛനും അമ്മയും ഉൾപ്പെടെയുള്ളവരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഇവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബെംഗളൂരുവിലേക്ക് തിരിച്ചത്.
ഷൈനിൻ്റെ കയ്യിനും അമ്മയുടെ ഇടുപ്പിനുമാണ് പരിക്കേറ്റത്. ഷൈൻ്റെ കൈ ഒടിഞ്ഞുവെന്നാണ് വിവരം. സഹോദരനും ഡ്രൈവർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ഇവർ രണ്ടുപേരുമാണ് മുന്നിലിരുന്നത്. അച്ഛൻ പിറകിൽ ഉറങ്ങുകയായിരുന്നുവെന്നാണ് വിവരം. നിലവിൽ അച്ഛൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഉച്ചയോടെ മൃതദേഹം തൃശൂരിലെത്തിക്കാനുള്ള നടപടികൾ തുടങ്ങും. അപകട കാരണം സംബന്ധിച്ച് വ്യക്തമായിട്ടില്ല. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച്ച വന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
കര്‍ണാടക രജിസ്ട്രേഷന്‍ ഉള്ള ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നുവെന്നത് അറിവായിട്ടില്ല. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. അടുത്തിടെ ഷൈന്‍ ടോം ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് സജീവമായി ഇടപെട്ടിരുന്നു അച്ഛന്‍ സി പി ചാക്കോ. അടുത്തിടെ ഷൈനിനൊപ്പം ചില അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group