കാരണവര്‍ വധക്കേസ് : പ്രതി ഷെറിൻ്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി

Spread the love

തിരുവനന്തപുരം  : ഭാസ്കര കാരണവർ വധക്കേസില്‍ പ്രതി ഷെറിൻ്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി. മന്ത്രിസഭ ശുപാർശ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു.

കണ്ണൂർ സെൻട്രല്‍ ജയിലില്‍ ബോണ്ട് പതിപ്പിച്ചാല്‍ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14 വർഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിൻ സ്വതന്ത്രയാകുന്നത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബർ 7നാണ് ഷെറിന്‍റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയില്‍ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും കൊലപാതകത്തില്‍ പ്രതികളായിരുന്നു. വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരണവരുടെ കൊലപാതകത്തില്‍ അതിവേഗം തന്നെ പ്രതികളിലേക്ക് എത്താൻ പൊലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, നായ്ക്കളുള്ള വീട്ടിലെത്തി, ഭാസ്കര കാരണവരെ കൊല്ലാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അങ്ങനെയാണ് മരുമകള്‍ ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ഷെറിന്‍റെ ബന്ധങ്ങള്‍ ഭാസ്കര കാരണവർ എതിർത്തതായിരുന്നു പ്രകോപനം. കേസിലെ ഒന്നാം പ്രതിയായ ഷെറിന് തുടർച്ചയായി പരോളുകള്‍ നല്‍കിയത് വിവാദമായിരുന്നു.

വിവിധ ജയിലുകളില്‍ പ്രശ്നമുണ്ടാക്കിയ ഷെറിനെ ഒടുവില്‍ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ശിക്ഷ കാലാവധി പൂർത്തിയായി സാഹചര്യത്തില്‍ ഷെറിൻ നേരത്തെ നല്‍കിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഇളവ് നല്‍കാനുള്ള തീരുമാനമെടുത്തത്. സ്ത്രീയെന്നുള്ള പരിഗണന കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഷെറിന് ഒരു മകൻ പുറത്തുണ്ട്. ഇത്തരത്തില്‍ പല കാര്യങ്ങള്‍ പരിഗണിച്ച്‌, ജയില്‍ ഉപദേശക സമിതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് ഇളവ് നല്‍കാൻ തീരുമാനിച്ചതെന്നാണ് സര്‍ക്കാറിന്‍റെ വിശദീകരണം.