മജിസ്ട്രേറ്റ് ചമഞ്ഞ് തട്ടിപ്പ് ; ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് എട്ടര ലക്ഷം രൂപ ;തട്ടിപ്പുകാരിയെ കുടുക്കി പോലീസ്
സ്വന്തം ലേഖകൻ
കൊച്ചി: മജിസ്ട്രേറ്റ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി കൊച്ചിയിൽ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ജിഷ കെ ജോയിയാണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്. ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയിൽ നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജിഷ വലയിലായത്.
കഴിഞ്ഞ നാലു വർഷത്തിനിടെയാണ് ജോലി വാഗ്ദാനം ചെയ്ത് ജിഷ 8,65,000 രൂപ തട്ടിയത്. ഹൈക്കോടതിയിൽ അഭിഭാഷകയായിരുവെന്നും നിലവിൽ മജിസ്ട്രേറ്റ് ആയി നിയമനം ലഭിച്ചുവെന്നും തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്.എറണാകുളം സ്വദേശിയായ പരാതിക്കാരന്റെ ബന്ധുവിന്റെ സ്ഥാപനത്തിൽ സ്ഥിരം സന്ദർശകയായിരുന്നു ജിഷ. ഇയാൾക്ക് ഹൈക്കോടതിയിൽ അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഘട്ടം ഘട്ടമായാണ് പണം കൈപ്പറ്റിയത്. 2020 ൽ രണ്ടേകാൽ ലക്ഷവും കഴിഞ്ഞ വർഷം ആറര ലക്ഷവും വാങ്ങി. വിദേശത്തുളള ബന്ധുവിന്റെ പഠനാവശ്യത്തിനെന്നു പറഞ്ഞായിരുന്നു കഴിഞ്ഞ വർഷം പണം കൈപ്പറ്റിയത്. ജോലി കിട്ടായതോടെ പരാതിക്കാരൻ പണം തിരികെ ചോദിച്ചു, എന്നാൽ പണം ലഭിച്ചില്ല. ഇതോടെ പരാതി എറണാകുളം സൗത്ത് പോലീസിലെത്തി. ജിഷയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.