play-sharp-fill
ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള  പ്രണയബന്ധത്തെക്കുറിച്ച് അറിവില്ല; കേസിലുള്ളത് കെട്ടിച്ചമച്ച ആരോപണങ്ങൾ; ജാമ്യം ഹർജിയിൽ  ഗ്രീഷ്മയുടെ അമ്മയും അമ്മാവനും

ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് അറിവില്ല; കേസിലുള്ളത് കെട്ടിച്ചമച്ച ആരോപണങ്ങൾ; ജാമ്യം ഹർജിയിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും

കൊച്ചി : പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തിൽ കളനാശിനി നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഗ്രീഷ്മയും മരണപ്പെട്ട ഷാരോണും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നു. തങ്ങളെ പ്രതികളാക്കി ഗ്രീഷ്മയെ മാനസിക സമ്മർദ്ദത്തിലാഴ്ത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്നാണ് ജാമ്യ ഹർജിയിലെ ആരോപണം. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നത്. വിഷക്കുപ്പി ഒളിപ്പിച്ച് വെച്ചു എന്നുള്ലത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ഹർജിയിൽ വാദമുന്നയിക്കുന്നുണ്ട്.

ഗ്രീഷ്മയെ തെളിവു നശിപ്പിക്കാൻ സഹായിച്ചെന്നും വിഷക്കുപ്പി ഒളിപ്പിച്ചെന്നുമാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം. ഇരുവരുമായുള്ള തെളിവെടുപ്പിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച അന്വേഷണ സംഘം, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും അമ്മാവൻ നിർമൽ കുമാർ നെയ്യാറ്റിൻകര സബ് ജയിലിലുമാണ് ഉള്ളത്.