
സ്വന്തം ലേഖകന്‍
കൊച്ചി: കാഞ്ഞിരപ്പള്ളിയിലെ മാമ്പഴക്കള്ളന്‍ പൊലീസ് ഷിഹാബ് കാരണം പൊലീസ് സേന ഒന്നടങ്കം തലകുനിച്ച സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. സംസ്ഥാന പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പൊലീസുകാരന്‍ എവിടെയെന്നതിനെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ വിശദീകരണം. മാധ്യമങ്ങളും പൊതുസമൂഹവും മാമ്പഴ മോഷണം ആഘോഷമാക്കിയപ്പോള്‍ സത്യസന്ധമായി ജോലി ചെയ്യുന്ന ഒരുപാട് ഉദ്യോഗസ്ഥരും അടച്ചുള്ള ആക്ഷേപത്തിന്റെ ചൂടറിഞ്ഞു. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും കള്ളക്കൂട്ടത്തില്‍ പെടുത്തുമ്പോള്‍ കാക്കിക്കുള്ളിലെ മനുഷ്യര്‍ക്കും നൊന്തുകാണണം.
ഇന്നലെ വരെ അപമാനഭാരം കൊണ്ട് തലകുനിച്ച പൊലീസ് സേനയില്‍ ഇന്ന് സാഭിമാനം തലയുയര്‍ത്തി നില്‍ക്കുകയാണ്. അതിനുകാരണമായതാകട്ടെ, ഒരു നന്മ നിറഞ്ഞ പൊലീസുകാരനും. കളഞ്ഞുകിട്ടിയ 1,34,000 രൂപ അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ നല്‍കിയാണ് പൊലീസുകാരന്‍ മാതൃകയായത്. കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ മെയില്‍ ഡ്രൈവര്‍ ഷാരോണ്‍ പീറ്ററാണ് നഷ്ടമായ തുക ഉടമയ്ക്ക് തിരികെ നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം നൈറ്റ് പെട്രോളിങിനിടെയാണ് ഷാരോണ്‍ പീറ്ററിന് പണമടങ്ങിയ ബാഗ് ലഭിച്ചത്. ഉപേക്ഷിച്ച നിലയിലായിരുന്നു ബാഗ്. നമ്പര്‍ ലോക്കായതിനാല്‍ തുറന്നുനോക്കാനും കഴിഞ്ഞില്ല. തിരികെ സ്റ്റേഷനിലെത്തി ബാഗ് ഒരുവിധത്തില്‍ തുറന്നപ്പോഴാണ് ബാഗില്‍ നിന്നും ഡോക്ടര്‍ നിയാസിന്റെ വിവരം ലഭിച്ചത്. പിന്നീട് ഇയാളെ നേരിട്ട് ബന്ധപ്പെട്ട് പണം സുരക്ഷിതമായി തിരികെ ഏല്‍പ്പിച്ചു.
ഷാരോണിന്റെ ഈ പ്രവര്‍ത്തി പൊലീസ് സേന ഒന്നടങ്കം ആഘോഷമാക്കുകയാണ്. ചെറിയ തെറ്റുകൾ വലിയ ആഘോഷമാക്കുന്ന ഈ സമൂഹത്തിൽ വലിയ നന്മകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലലോ. ഷിഹാബ് ഉണ്ടാക്കിയ കളങ്കം ഷാരോൺ മായിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.