
മൃതദേഹത്തിനു സമീപത്ത് ഉണ്ടായിരുന്ന ‘കാമഗ്ര’ യുടെ കുപ്പി നീക്കി ; ഹൃദയാഘാതമാണ് മരണകാരണമെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ ഒതുക്കി ; ഓസ്ട്രേലിയയുടെ സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ അന്തരിച്ചിട്ട് മൂന്നുവർഷം പിന്നിടുമ്പോൾ പുതിയ വെളിപ്പെടുത്തലുകൾ
ക്രിക്കറ്റില്‍ ഒരു കാലത്ത് നമ്മെയൊക്കെ സ്ക്രീനിന് മുന്നില്‍ പിടിച്ചിരുത്തിയ വികാരം, ഓസ്ട്രേലിയയുടെ സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ അന്തരിച്ചിട്ട് മൂന്നുവർഷം പിന്നിടുന്നു.
തായ്ലൻഡിലെ കോ സാമുയിയിലെ ആഡംബര റിസോർട്ട് വില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു വോണിനെ. മെഡിക്കല്‍ സ്റ്റാഫ് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് അൻപത്തിരണ്ടുകാരന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് അന്ന് പറഞ്ഞിരുന്നത്.
മുറിയിലെ തറയിലും കുളിക്കാനുപയോഗിച്ച ടവ്വലിലും രക്തക്കറകള്‍ കണ്ടെത്തിയതായൊക്കെയുള്ള സംഭവങ്ങള്‍ പിന്നാലെ തായ്ലാൻഡ് പോലീസ് പുറത്തുവിട്ടിരുന്നു. അബോധാവസ്ഥയിലായിരുന്ന വോണിന് മെഡിക്കല്‍ സംഘം സിപിആർ നല്‍കിയതായും ഈ സമയം ചോര ഛർദിച്ചതായുമൊക്കെ പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. മരണസമയത്ത് മദ്യപിച്ചിരുന്നില്ലെന്നാണ് മാനേജർ പറഞ്ഞത്. ഏതായിരുന്നാലും മരിച്ച് ആറുദിവസങ്ങള്‍ക്കുശേഷം മൃതദേഹം ഓസ്ട്രേലിയയിലെത്തിക്കുകയും ജന്മനാടായ മെല്‍ബണില്‍ കുടുംബം സ്വകാര്യമായി മരണാനന്തരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെയ്ൻ വോണിന്റെ മരണം സംബന്ധിച്ച് അറിഞ്ഞതിനപ്പുറമുള്ള കാര്യങ്ങള്‍ക്കൂടി പുറത്തുവരികയാണിപ്പോള്‍. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന, പേരു വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അന്നത്തെ ചില സംഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. മരിച്ചുകിടക്കുമ്ബോള്‍ ഷെയ്ൻ വോണിന്റെ സമീപത്ത് ഒരു കുപ്പിയുണ്ടായിരുന്നെന്നും, ആ കുപ്പി മൃതദേഹത്തിനു സമീപത്തുനിന്ന് മാറ്റാൻ ഉന്നതതലങ്ങളില്‍നിന്ന് നിർദേശമുണ്ടായിരുന്നെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ഡെയ്ലി മെയില്‍ ആണ് ഇക്കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
‘കാമഗ്ര’ എന്ന് വിളിക്കുന്ന ലൈംഗികോത്തേജന മരുന്നായിരുന്നു ആ കുപ്പിയിലുണ്ടായിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. ഇതായിരുന്നു മൃതദേഹത്തിന് അടുത്തുണ്ടായിരുന്നത്. എന്നാല്‍ അന്വേഷണോദ്യോഗസ്ഥർ കുപ്പി എടുത്തുമാറ്റാൻ നിർദേശിച്ചു. കുപ്പിയുടെ സാന്നിധ്യം സംബന്ധിച്ച് പോലീസ് റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയതുമില്ല.
‘ഉന്നത ഉദ്യോഗസ്ഥർ ഞങ്ങളോട് അത് എടുത്തുമാറ്റാൻ പറഞ്ഞു, ഞങ്ങള്‍ പറഞ്ഞപ്രകാരം ചെയ്തു’ എന്നാണ് ഇതുസംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുന്നത്. വിഷയത്തില്‍ ഓസ്ട്രേലിയയിലെ ഉന്നത ഉദ്യോഗസ്ഥർവരെ ഇടപെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. എന്തെന്നാല്‍ അവരെ സംബന്ധിച്ച്, അവരുടെ മഹാനായ ക്രിക്കറ്ററാണ് ഷെയ്ൻ വോണ്‍. വോണിന് ഈ വിധത്തിലൊരു ദാരുണാന്ത്യം അവർ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
അങ്ങനെയാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന ഔദ്യോഗിക റിപ്പോർട്ട് പുറത്തുവരുന്നത്. മറ്റു കാരണങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ‘കാമഗ്ര’ ഒരു സെൻസിറ്റീവ് വിഷയമായതിനാല്‍ ഒരാളും അതു പറഞ്ഞ് മുന്നോട്ടുവരില്ല. ഇതിനു പിന്നില്‍ പ്രവർത്തിച്ച നിരവധി അദൃശ്യ കരങ്ങളുണ്ടെന്നും ഉദ്യോഗസ്ഥൻ അടിവരയിടുന്നു. തായ്ലാൻഡില്‍ ‘കാമഗ്ര’യുടെ വിതരണവും ഉപഭോഗവും നിയമവിരുദ്ധമാണെങ്കിലും മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത് ലഭ്യമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഇത് ഉപയോഗിച്ചാല്‍ പാർശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഷെയിൻ വോണിന് മദ്യപാനം, പുകവലി, തെറ്റായ ഭക്ഷണക്രമങ്ങള്‍ എന്നിവയുണ്ടായിരുന്നതായി ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. 1992 മുതല്‍ 2007 വരെയായി ഓസ്ട്രേലിയക്കായി 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയറില്‍ 1001 വിക്കറ്റുകള്‍ നേടിയശേഷമാണ് അദ്ദേഹം വിരമിച്ചത്. ഐപിഎല്‍ പ്രഥമ സീസണില്‍ കിരീടം നേടിയ രാജസ്ഥാൻ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു.