
നേപ്പിയർ: ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തില്‍ തകർപ്പൻ സെഞ്ച്വറി നേടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രനേട്ടത്തിന് ഉടമയായി വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ്.
ലോകക്രിക്കറ്റിലെ പ്രമുഖരായ സച്ചിൻ ടെണ്ടുല്‍ക്കർ, വിരാട് കോഹ്‌ലി തുടങ്ങിയവർക്ക് പോലും നേടാൻ കഴിയാതിരുന്ന ഒരു അപൂർവ റെക്കോർഡാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്വന്തം പേരില്‍ കുറിച്ചത്. മഴ കാരണം 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 69 പന്തില്‍ 13 ഫോറുകളും 4 സിക്സറുകളും സഹിതം 109 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹോപ്പിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വിൻഡീസിനെ 247 എന്ന മികച്ച സ്കോറിലെത്തിച്ചത്.
ക്രിക്കറ്റിലെ 12 ടെസ്റ്റ് പദവിയുള്ള രാജ്യങ്ങള്‍ക്കെതിരെയും അന്താരാഷ്ട്ര മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനാണ് ഷായ് ഹോപ്പ്. ന്യൂസിലാൻഡിനെതിരെ നേടിയ ഈ സെഞ്ച്വറിയിലൂടെയാണ് അദ്ദേഹം ഈ അസാധ്യനേട്ടം പൂർത്തിയാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി നേടാൻ സച്ചിൻ ടെണ്ടുല്‍ക്കർ, വിരാട് കോഹ്‌ലി എന്നിവർക്ക് സാധിച്ചിട്ടില്ല എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. വിരാട് കോഹ്‌ലിക്ക് നിലവില്‍ അയർലൻഡിനെതിരെ സെഞ്ച്വറി നേടാൻ കഴിഞ്ഞിട്ടില്ല, ഇതാണ് ഹോപ്പിന്റെ റെക്കോർഡിനെ ശ്രദ്ധേയമാക്കുന്നത്.



