
പാലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊന്ന ശേഷം പ്രതികൾ ബാറിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാലക്കാട്: സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ പിടിയിലായ എട്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കൃത്യം നടത്തിയ ശേഷം ഒരു സംഘം ചന്ദ്രനഗറിലെ ബാർ റെസ്റ്റോറൻ്റിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യംചെയ്യുകയാണ്. വിവരങ്ങൾ പൂർണമായി ശേഖരിച്ചശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രിയാണ് ഷാജഹാന് വെട്ടേറ്റത്. കൈയ്ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. കാലിനേറ്റ ആഴമുള്ള മുറിവിൽനിന്ന് രക്തം ധാരാളമായി വാർന്നുപോയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
അനീഷ് ആണ് ഷാജഹാനെ ആദ്യം വെട്ടിയത്. കാലിലായിരുന്നു വെട്ടിയത്. ഷാജഹാൻ ഓടിപ്പോകാതിരിക്കാൻ ആയിരുന്നു ഇത്. തുടർന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. കൊലയ്ക്ക് വേണ്ട് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു മറ്റ് പ്രതികൾ.
കൃത്യം നടത്തിയ ശേഷം ഒരു സംഘം ചന്ദ്രനഗറിലെ ബാർ റെസ്റ്റോറൻ്റിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മൂന്നാം പ്രതി നവീൻ ഉൾപ്പെടെയുള്ളവരാണ് ബാറിൽ എത്തിയത്. ഇവിടെ നിന്നാണ് ഇവർ മൂന്ന് സംഘങ്ങളായി പിരിഞ്ഞ് ഒളിവിൽ പോയത്.