
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി.
കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്.
പേരാമ്പ്ര ഡിവൈഎസ്‌പി സുനില്‍, വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരില്‍ നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീണ്‍കുമാർ അറിയിച്ചു.
പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി; ഷാഫി പറമ്പിലിനെ പിന്നില്‍ നിന്ന് തല്ലി; വീഴ്ച സമ്മതിച്ച് എസ്പി .
എല്‍ഡിഎഫ് കണ്‍വീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോഴിക്കോട് റൂറല്‍ എസ്‍പി കെ ഇ ബൈജുവിന്റെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാർ പറഞ്ഞു.
പൊലീസ് മർദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എംപി രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. കോഴിക്കോട് സ്വകാര്യാശുപത്രിയിലാണ് ഷാഫി ചികിത്സയിലുള്ളത്. മൂക്കിന് പരിക്കേറ്റ ഷാഫിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.