
പത്തനംതിട്ട: അയ്യപ്പസ്വാമിക്കു കാണിക്ക സമർപ്പിക്കാൻ അഗസ്ത്യാർകൂടത്തിലെ കാണികൾ സന്നിധാനത്ത് ഈ വർഷവും എത്തി. അഗസ്ത്യാർകൂടത്തിലെ കാണി സമുദായത്തില്‍ പെട്ടവരാണ് കാനന വിഭവങ്ങളുമായി ശബരിമലയിൽ എത്തിയത്.
തിരുവനന്തപുരം കോട്ടൂർ വനമേഖലയില്‍ നിന്നെത്തിയ 167 പേരടങ്ങുന്ന സംഘമാണ് പതിവുതെറ്റിക്കാതെ ഇത്തവണയും ശബരിമലയില്‍ എത്തിയത്. 27 കുട്ടികളും 14 ഓളം മാളികപ്പുറങ്ങളും അടങ്ങുന്നതാണ് സംഘം. രണ്ട് വയസുള്ള മാളികപ്പുറം മുതല്‍ 85 വയസ്സുള്ളവർ വരെ സംഘത്തില്‍ ഉണ്ട്. അയ്യപ്പൻ എന്നു പേരുള്ള ഭിന്നശേഷിക്കാരനായ അംഗവും സംഘത്തിന്റെ മുൻപന്തിയില്‍ ഉണ്ടായിരുന്നു.
മുളങ്കുറ്റിയില്‍ നിറച്ച കാട്ടുചെറുതേൻ, ഈറ്റയിലും അരിചൂരലിലും മെനഞ്ഞ പൂജാപാത്രങ്ങൾ, കാട്ടുകുന്തിരിക്കം, കരിമ്പ്, കാട്ടില്‍ വിളഞ്ഞ കദളിക്കുലകൾ, കാട്ടുപൂക്കൾ എന്നീ വനവിഭവങ്ങളാണ് ഇവർ ശബരിമലയില്‍ കാഴ്ച്ചയർപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനമേഖലയില്‍ നിന്നെത്തിയ കാണികള്‍ക്ക് സോപാനത്തില്‍ പ്രത്യേക ദർശനം ഒരുക്കാൻ ദേവസ്വം ബോർഡിനും പൊലീസിനും കഴിഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുൻപ് അഗസ്ത്യവനത്തില്‍ നിന്ന് പശ്ചിമഘട്ട വനനിരകളിലൂടെ കാല്‍നടയായി വന്ന് ദർശനം നടത്തിയിരുന്ന പൂർവികരുടെ സ്മരണ പുതുക്കിയാണ് ഇവർ എത്തുന്നത്.




