
വീട്ടില്‍ പാല്‍ വാങ്ങാനെത്തിയ ഭിന്നശേഷിക്കാരിയായ പതിമൂന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 67കാരന് ഒമ്പത് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി
കോഴിക്കോട്: വീട്ടില്‍ പാല്‍ വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ വയോധികന് തടവ് ശിക്ഷ.
പുതുപ്പാടി കണ്ണപ്പന്‍കുണ്ട് കളത്തില്‍വീട്ടില്‍ കാസിം എന്ന 67 വയസുകാരനെയാണ് കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് അമ്പിളി ശിക്ഷിച്ചത്. ഒമ്പത് വര്‍ഷം കഠിനതടവും 30,000 രൂപ പിഴ ഒടുക്കാനുമാണ് വിധി.
പിഴ സംഖ്യ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പ്രതി വീടിന് സമീപത്തെ കാലിത്തൊഴുത്തില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് പണം നല്‍കി പ്രലോഭിപ്പിക്കുകയും സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
താമരശ്ശേരി പോലീസ് എസ്.ഐ വി എസ് സനൂജ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി.