
സ്വന്തം ലേഖകൻ
കാസർഗോഡ്: ജില്ലയിലെ റേഷൻ കടകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ ഏഴ് റേഷൻകടകൾ റദ്ദാക്കാനും അഞ്ച് കടകളിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനമായി. പൊതുവിതരണ മന്ത്രി ജിആർ അനിൽ പങ്കെടുത്ത റേഷൻ കടകളുടെ അദാലത്തിലാണ് തീരുമാനം.
താൽക്കാലികമായി റദ്ദ് ചെയ്‌ത റേഷൻ കടകളുടെ ഫയലുകൾ സംബന്ധിച്ച അദാലത്തിൽ പരിഗണിച്ച 27 ഫയലുകളും തീർപ്പാക്കിയതായി മന്ത്രി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനന്തരാവകാശവുമായി ബന്ധപ്പെട്ട് നാല് കടകൾ പുനഃസ്‌ഥാപിക്കാൻ അദാലത്തിൽ തീരുമാനമായി. അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ആറ് കടകൾ റദ്ദ് ചെയ്യാനും തീരുമാനിച്ചു. ഒരു റേഷൻ കട റവന്യൂ റിക്കവറിയിലാണ്.
ലൈസെൻസുള്ളയാൾ ഗുരുതര രോഗം ബാധിച്ച് കഴിയുന്നതിനാൽ സാഹചര്യം പരിഗണിച്ച് പിഴയൊഴിവാക്കി നൽകാനും അദാലത്തിൽ നിർദ്ദേശിച്ചു.
റേഷൻ കടകൾ സംബന്ധിച്ച അദാലത്തുകൾ ജനുവരി 14 നകം പൂർത്തിയാക്കും. ഗുണനിലവാരത്തിനൊപ്പം കൃത്യമായ അളവിൽ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകൾ വഴി കാർഡുടമകൾക്ക് ലഭ്യമാക്കും. റേഷൻ കടകളുടെ വരുമാനം വർധിപ്പിക്കുന്നതിന് സർക്കാർ പരിഗണന നൽകും.
കൂടാതെ, കോവിഡ് മൂലം മരണപ്പെട്ട ലൈസൻസികളുടെ അർഹതയുള്ള കുടുംബങ്ങൾക്ക് ഇൻഷുറൻസ് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.