ബസ്സുകളില്‍ മുതിര്‍ന്ന പൗരന്മാരുടെ സീറ്റുകളിൽ ഇരുന്നാൽ ഇനി പണി കിട്ടും ; സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തി യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പിഴയിടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Spread the love

തിരുവനന്തപുരം: യാത്രാ ബസുകളില്‍ മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള സംവരണ സീറ്റുകള്‍ അവർക്കു നല്‍കാതെ അർഹതയില്ലാത്തവർ കൈയ്യേറുന്നുണ്ടോ എന്ന് മോട്ടോർ വാഹന വകുപ്പധികൃതർ ഇനിമുതൽ സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടത്തും.

അർഹതയില്ലാത്തവർ സീറ്റ് കയ്യേറുകയോ, ബസ് ജീവനക്കാർ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്താൽ യാത്രക്കാരിൽ നിന്നും ബസ് ജീവനക്കാരിൽ നിന്നും പിഴ ഈടാക്കും.

വയോധികർക്ക് സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ മിക്കപ്പോഴും അവർക്കു ലഭിക്കുന്നില്ലെന്നു കാട്ടി പൊതുപ്ര വർത്തകനായ കോട്ടയം ചാമംപതാല്‍ സ്വദേശി കെ ജെ ജോസ്പ്രകാശ് സംസ്ഥാന ട്രാൻസ്പോർട്ടു കമ്മീഷണർക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. വിഷയത്തില്‍ സംസ്ഥാനത്തെ എല്ലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാരോടും വിശദമായ റിപ്പോർട്ടും കൈക്കൊണ്ട നടപടികളും അറിയിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടിരിക്കുകയാണ്.

മുതിർന്ന സ്ത്രീകളുള്‍പ്പെടെയുള്ളവർ ദൂരയാത്രാബസുകളില്‍ വരെ കമ്പിയിൽ തൂങ്ങി വളരെ ബുദ്ധിമുട്ടി യാത്ര ചെയ്യുമ്പോൾ അവർക്കായി റിസർവ് ചെയ്തിട്ടുള്ള സീറ്റുകളില്‍ നിന്നും മാറാൻ പലപ്പോഴും ആളുകൾ തയ്യറാകാറില്ല. കൂടാതെ അവരെ എഴുന്നേല്‍പ്പിക്കാൻ കണ്ടക്ടർമാരും ഇടപെടാറുമില്ല. ഈയൊരു വിഷമ സാഹചര്യം പലപ്പോഴും നേരില്‍ ബോദ്ധ്യപ്പെട്ടതിനാലാണ് ശ്രീ ജോസ്പ്രകാശ് പരാതിയുമായി ഇപ്പോള്‍ രംഗത്തുവന്നതും നടപടികള്‍ കൈക്കൊള്ളാൻ അധികൃതർ നിർബന്ധിതരായതും.