വിദേശ പഠനത്തിലേക്കും ഹ്രസ്വകാല കോഴ്സുകളിലേക്കും നീങ്ങി വിദ്യാർഥികൾ; സാശ്രയ കോളേജുകൾ പ്രതിസന്ധിയിൽ ; കഴിഞ്ഞ ഒൻപത് വർഷത്തിനിടെ കേരളത്തിൽ അടച്ചുപൂട്ടിയത് 33 കോളേജുകൾ

Spread the love

ഹയർസെക്കന്ററി റിസൾട്ട് വന്നതിന് ശേഷം സ്വാശ്രയ കോളേജുകൾ പുതിയ വർഷത്തിലേക്കുള്ള അഡ്മിഷന്റെ തിരക്കിലാണ്. സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങളും റീലുകളുമൊക്കെയായി വിദ്യാർഥികളെ ആകർഷിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. എന്നാൽ പ്രതികരണം ആശങ്കയുണ്ടാക്കുന്നതാണ്. കാരണം എല്ലാവരും കേരളത്തിന് പുറത്തോ വിദേശത്തോ പോയി പഠിക്കാനും ഒരു വർഷം നീണ്ടു നിൽക്കുന്ന ഹ്രസ്വകാല കോഴ്‌സുകൾ പഠിച്ച് വേഗം ജോലി നേടാനുമൊക്കെയുള്ള പ്ലാനിലാണ്. സ്‌കൂൾ പഠനത്തിന് ശേഷം പരമ്പരാഗത ഡിഗ്രി കോഴ്‌സുകൾ പഠിക്കാൻ താൽപര്യപ്പെടുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും കുറയുന്നതായാണ് സൂചനകൾ.പ്രത്യേകിച്ച് ഇപ്പോൾ നാലുവർഷ ഡിഗ്രി ആക്കിയപ്പോൾ.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റമുണ്ടാക്കാനായിരുന്നു സാശ്രയ കോളേജുകൾ രൂപമെടുത്തത്, എന്നാൽ ഇന്ന് സാശ്രയ മേഖല വലിയ പ്രതിസന്ധിയെ നേരിടുകയാണ്. പല ഡിഗ്രി കോഴ്സുകളിലേക്കും കുട്ടികളെ കിട്ടുന്നില്ല. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങളിൽ ക്ലാസ് മുറികൾ ഒഴിഞ്ഞു കിടക്കുന്നു. അധ്യാപകർക്ക് ശമ്പളം നൽകുന്നതിനടക്കമുള്ള ചെലവുകൾക്ക് വരുമാനം വരുന്നില്ല. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേരളത്തിൽ 33 സ്വാശ്രയ കോളേജുകൾ അടച്ചു പൂട്ടി. എഞ്ചിനിയറിംഗ് കോഴ്സുകൾക്ക് കുട്ടികളെ കിട്ടാതായതോടെ ഡിഗ്രി കോഴ്സുകൾ ആരംഭിച്ച് പിടിച്ചു നിൽക്കാൻ ശ്രമിച്ചിരുന്നു. ഇവരും ഇപ്പോൾ പ്രതിസന്ധിയിലാണ്. കടം വർധിച്ച് ജപ്തി നടപടികൾ നേരിടുന്ന കോളേജുകളും കേരളത്തിലുണ്ട്. കഴിഞ്ഞ വർഷം വിവിധ യൂണിവേഴ്സിറ്റികൾക്ക് കീഴിലുള്ള കോളേജുകളിൽ അരലക്ഷത്തിലേറെ ഡിഗ്രി സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. ടെക്നിക്കൽ കോളേജുകളുടെ എണ്ണം 175 ൽ നിന്ന് 142 ആയും കുറഞ്ഞു.

40 കോടി രൂപയിലേറെ മുടക്കി ആരംഭിച്ച കോളേജുകളാണ് ഇത്തരത്തിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. പിടിച്ചു നിൽക്കാൻ വേണ്ടി കാപിറ്റേഷൻ ഫീസ് ഒഴിവാക്കിയാണ് പലരും വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നൽകുന്നത്. യൂണിവേഴ്സ്റ്റി ഫീസ് മാത്രം ഈടാക്കി പ്രവേശനം നൽകുന്നവയാണ് അധികം കോളേജുകളും.കേരളത്തിലെ സർവ്വകലാശാലാ അഫിലിയേഷനുള്ള 1,473 കോളേജുകളിൽ 989 എണ്ണം സ്വാശ്രയ മേഖലയിലാണ്. സർവ്വകലാശാലകൾ വർഷം തോറും ഫീസുകൾ വർധിപ്പിക്കുന്നതും കോളേജുകൾക്ക് തിരിച്ചടിയാണ്. സ്വാശ്രയ കോളേജുകളുടെ വരുമാനം വർധിക്കാൻ ഇത് സഹായിക്കുമെങ്കിലും ഫീസ് കൂടുന്നത് വിദ്യാർത്ഥികളെ അകറ്റുമെന്നാണ് മാനേജ്മെന്റുകൾ ആശങ്കപ്പെടുന്നത്. സർവ്വകലാശാലകൾക്കുള്ള ഫണ്ട് സർക്കാർ വെട്ടിക്കുറച്ചതോടെ വരുമാന മാർഗങ്ങൾക്ക് സ്വാശ്രയ കോളേജുകൾക്ക് മേൽ സമ്മർദ്ദം കൂടുന്നുമുണ്ട്. കുട്ടികളുടെ ക്ഷാമം നിലനിൽക്കുമ്പോഴും പുതിയ കോഴ്‌സുകൾ എടുക്കാൻ കോളേജുകൾക്ക് മേൽ സർവ്വകലാശാലകൾ സമ്മർദ്ദം ചെലുത്തുന്നു. നിർധനരായ കുട്ടികൾക്ക് സർക്കാർ നൽകുന്ന സ്കോളർഷിപ്പുകൾ നിർത്തലാക്കിയതോടെ ഇതും മാനേജ്മെൻ്റുകൾക്ക് അധിക ബാധ്യതയായി മാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group