
കടുത്തുരുത്തി: ട്രോളിംഗിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കടൽ മീനിന്റെ വിൽപന ഇടിഞ്ഞു.
കണ്ടെയ്നർ കടലിൽ വീണതിന് ശേഷം മാലിന്യം കലർന്നെന്ന ഭീതിയാണ് മീൻ വില്പന ഇടിയാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ദിവസവും 500 കിലോഗ്രാമിലധികം കടൽമത്സ്യംവിറ്റിരുന്ന കടകളിൽ ഇപ്പോൾ 100 കിലോയിൽ താഴെയാണ് വിൽപന. സർക്കാരിന്റേതടക്കം 1500ൽ അധികം മത്സ്യവ്യാപാര കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. തലച്ചുമടായി മീൻ വീട്ടിലെത്തിച്ച് വിൽക്കുന്നവർ വേറെയുമുണ്ട്. തെറ്റായ പ്രചാരണം മൂലം വിൽപന കുറഞ്ഞത് ഇവരെയെല്ലാം പ്രതിസന്ധിയിലാക്കി.
കടൽമത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞിരുന്നു. മീൻ പരിശോധിച്ച വിദഗ്ധ സംഘം പ്രചാരണം തള്ളിയിരുന്നു. എന്നിട്ടും വിൽപന താഴോട്ടുതന്നെ.
കോട്ടയത്തേക്കു കടൽമത്സ്യങ്ങൾ കൂടുതലായി എത്തുന്നത് കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നാണ്. കായൽ, പുഴ മത്സ്യങ്ങളാണ് ഇപ്പോൾ ആളുകൾ വാങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹാർബറിൽനിന്നു കടൽമത്സ്യങ്ങൾ വാങ്ങുന്നതിന്റെ അളവു വ്യാപാരികൾ കുറച്ചു. ചെറുകിട വ്യാപാരികൾ പലരും കച്ചവടം തൽക്കാലത്തേക്കു നിർത്തി.