
മൊബൈൽ ഫോൺ നഷ്ടമായെന്ന് പരാതി പറയാനെത്തി; പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ചു; ഒടുവിൽ സിസിടിവിയിൽ കുടുങ്ങി പരാതിക്കാരനായ മോഷ്ടാവ്
സ്വന്തം ലേഖകൻ
കാസർകോട്: മൊബൈൽ ഫോൺ നഷ്ടമായെന്ന് പരാതി പറയാനെത്തിയാൾ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ചു മുങ്ങി. ഒടുവിൽ സിസിടിവിയിൽ കുടുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. തമിഴ്നാട് നാഗപട്ടണം രാധാമംഗലം സ്വദേശി ജയപ്രകാശൻ (52) ആണ് അറസ്റ്റിലായത്. കാസർകോട് ചന്തേര പോലീസ് സ്റ്റേഷനു സമീപത്താണ് സംഭവം.
മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ജയപ്രകാശൻ. പോലീസ് പിന്നീട് വരാൻ നിർദ്ദേശിച്ചതോടെ പരിസരത്തെ കടയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫുട്ബോൾ താരവും ചന്തേര സ്വദേശിയുമായ ഷബിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്കൂട്ടർ. യുവാവിന്റെ പരാതിയിൽ കേസെടുതോടെയാണ് പോലീസ് സിസിടിവി യിൽ മോഷ്ടാവിന്റെ ദൃശ്യം കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മടക്കരയിലെ യുവാക്കൾ സ്കൂട്ടർ പ്രദേശത്ത് ഒരാൾ കൊണ്ടു പോകുന്നതായി പോലീസിൽ വിവരം അറിയിച്ചിരുന്നു.
എസ് ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കി.