
ബംഗളൂരു: കർണാടകയെ ഞെട്ടിച്ച് നിർണായക വെളിപ്പെടുത്തലുമായി ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി. താൻ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബലാത്സംഗത്തിനിരയായ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചു മൂടിയിട്ടെന്നാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
ധർമസ്ഥലം ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് ദക്ഷിണ കന്നഡ പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങളില്‍ ചിലതിന്‍റെ ദൃശ്യങ്ങളും ഇയാള്‍ പൊലീസിനു കൈമാറി. തന്‍റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
1995 നും 2014 നും ഇടയിലാണ് ധർമസ്ഥലത്ത് താൻ ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്നത്. അന്ന് ആ പരിസര പ്രദേശങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ താൻ കണ്ടിരുന്നു. ഇതില്‍ അധികവും സ്ത്രീകളുടെയും കുട്ടികളുടെയുമായിരുന്നു. അധികം മൃതദേഹങ്ങളും നഗ്നമായിരുന്നു. ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയായതായി മനസിലാകുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ ഇത് തന്‍റെ സൂപ്പര്‍വൈസറോട് പറഞ്ഞെങ്കിലും അദ്ദേഹം അവയെല്ലാം രഹസ്യമായി കുഴിച്ചിടാൻ ആവശ്യപ്പെടുകയായിരുന്നു. അത് വിസമ്മതിക്കുകയും പൊലീസില്‍ വിവരമറിയിക്കുമെന്നും താൻ പറഞ്ഞതോടെ അയാള്‍ ക്രൂരമായി മർദിച്ചു. കുടുംബത്തോടെ തന്നെ കൊന്നു കളയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഇതോടെ താൻ പേടിച്ച് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹങ്ങളില്‍ ഏറ്റവും വേദനിപ്പിച്ചത് ഒരു 12 -15 നും ഇടയില്‍ പ്രായമുള്ള കുട്ടിയെ കണ്ടപ്പോഴാണ്. അവള്‍ സ്കൂള്‍ യൂണിഫോമിലായിരുന്നു. ബാഗും ഒപ്പമുണ്ടായിരുന്നു. അവള്‍ക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. അതിക്രൂരമായ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കരിച്ച നിലയിലായിരുന്നു. ധര്‍മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് താൻ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് 2014 ല്‍ തന്‍റെ കുടുംബത്തിലെ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ സൂപ്പർ വൈസറുടെ അറിവോടെ ഒരാള്‍ പീഡിപ്പിച്ചു. ഇതോടെ താനും കുടുംബവും ഭയന്ന് നാടുവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ ധർമസ്ഥല ക്ഷേത്രവുമായി ബന്ധമുള്ളവരാണ്. അവർ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. തനിക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ താൻ തയ്യാറാണെന്നും നുണപരിശോധനയ്ക്ക് വിധേയനാവാമെന്നും അദ്ദേഹം അറിയിച്ചു.